Followers

Thursday 24 November 2011

ജീവിതത്തില്‍ നിന്നും ഒരു പേജ്

ജീവിതത്തില്‍  നിന്നും ഒരു പേജ് 
നീണ്ട ഇടവേളയ്ക്കു ശേഷം ഒരു എഴുത്ത് എഴുതണം എന്നു വിചാരിച്ചപ്പോള്‍  മനസ്സില്‍ ഓടിയെത്തിയ കുറെ കാര്യങ്ങള്‍ ഉണ്ട്.  ആദ്യം ഓരോന്നും തരം തിരിച്ചു  ഓരോ അദ്ധ്യായം തിരിച്ചു എഴുതാം. അല്ല.. ഇനി എഴുത്തിനു ശേലില്ല  എന്നൊക്കെ പറഞ്ഞു കളിയാക്കെണ്ടാ കെട്ടോ.. ജീവിതത്തിന്റെ ഓരോ ഏടുകളും മറിക്കുമ്പോള്‍ ചുവന്ന വരയിട്ട വരികള്‍  ഉണ്ടോ എന്നു  നോക്കാനുള്ള ഒരു ശ്രമമാണ്. പക്ഷേ  കൂടുതല്‍ ആഴത്തില്‍  മറിച്ചു നോക്കിയപ്പോള്‍  ചുവന്ന വരികള്‍ക്ക് എന്ത് സ്ഥാനം..!  "എന്റെ ജീവിതം" എന്നൊരു പൊരുള്  എന്നില്‍ തേടി എത്തിയപ്പോള്‍ ശരി തെറ്റ് തിരുത്തല്‍ എങ്ങിനെ..? നിന്റെ ശരി എന്റ തെറ്റ് ആകുമ്പോള്‍, എന്റെ തെറ്റ്   നിന്റെ ശരി ആകുമല്ലോ.. ഓരോ മനസ്സും മോചനം  തേടി പറക്കുമ്പോള്‍ അത് പറ്റാത്തവര്‍  അവരെ പറ്റി അപവാദം പറഞ്ഞു അതില്‍ സുഖം മെനയുന്നു.  ഒരുമാതിരി  വിഡ്ഢികളുടെ ലോകം. കുറിപ്പിലെ പേജുകളില്‍ പലപ്പോഴും  പല കഥാപാത്രങ്ങളും പരിചിതം എന്നു പലര്‍ക്കും തോന്നുന്നു എങ്കില്‍ പേടിക്കേണ്ട കെട്ടോ..! ഇതില്‍ കാതുകളില്‍, കണ്ണുകളില്‍ കടന്നു വന്ന പലതും  ഭാരം ഒഴിവാക്കി വെയ്ക്കാന്‍ ആയി    ശ്രമിച്ചിടുകയാണു..


പേജ് ഒന്ന്:-

ഈ  പേജ്  കാണാന്‍ അത്രയ്ക്ക് പോര, കാരണം ഇതില്‍ ഏറെ ഭൂതകാലം ആണല്ലോ. ഹേ അങ്ങിനെ അങ്ങട്  മുഴുവന്‍ തീരുമാനിക്കാന്‍ വരട്ടെ.  ഈ  പേജിലും ചില വരികളില്‍  ചിത്രപ്പണികള്‍  ഉണ്ട് കേട്ടോ. തുന്നിച്ചേര്‍ത്ത ബാല്യത്തിന്റെ നിറകുപ്പായം പോലെ. മഴവില്ലിന്‍ വര്‍ണ്ണങ്ങൾ. അടുക്കുതോറും അഴിക്കാന്‍ പറ്റാത്ത അത്രയും അലിഞ്ഞു ചേർന്ന മജ്ജയും മാംസവും കൂടിയൊരു പരുവം. ഇടക്കിടെ കോറിയിട്ട പോലെ.  നീ അങ്ങിനെ എങ്കില്‍ അവള് അങ്ങിനെ. അവളുടെ കവിളിണ ഇങ്ങിനെ...എങ്കില്‍ നിന്റെ ചുണ്ടുകള്‍  ഇങ്ങിനെയല്ല, അങ്ങിനെയായിരുന്നു വേണ്ടിയിരുന്നത്..! ഇങ്ങിനെ മൊത്തം ഗുണിക്കലും  കൂട്ടികിഴിക്കലുമായി..  അവസാനം  ചേരുംപടി ചേര്‍ക്കാന്‍  ശുദ്ധമായ  പാലില്‍  പനീര്‍ദളങ്ങള്‍ ചേര്‍ത്തു  ഒരു നീരാട്ടു  നടത്തിച്ച് അങ്ങട്  മുന്പില്‍ നിര്‍ത്തി  ഒരു ഹരണം നടത്തിയതിന്റെ  ഫലം പോലെ..! എന്നിലെ ഞാന്‍ ആരാണ് എന്നൊരു ചോദ്യവുമായി  ഞാന്‍ മുന്നോട്ടു നടന്നു.  നീണ്ട കാലുകളും.. മുടിയും ഏറി തോളില്‍  മാറാപ്പും ഏറ്റി വിദ്യാലയത്തിന്റെ പടിക്കല്‍ ചെന്ന് നിന്ന നേരം .ചാക്യാര്‍കൂത്തിന്റെ  പ്രയോഗം പോലെ കുറുമ്പ്  ഏറിയ  നാളുകള്‍.. അമ്പഴങ്ങ, അരിനെല്ലിക്ക ഉപ്പിലിട്ടത്‌ ഒക്കെ അഞ്ചു പൈസക്ക് കിട്ടിയ കാലം.. നീല നാടക്കുരുക്കില്‍  മുടിയെ പിന്നികെട്ടി നമ്മള് എന്തോ സംഭവം എന്ന മട്ടില്‍ നെല്ലിക്കക്കുരു വായിലിട്ടു കഷ്ടപ്പെട്ടു  കടിച്ചു  തുപ്പി നടന്ന നിമിഷം....



കിണറിന്‍ വക്കത്തു  ,ജിമ്മുക്കി ജിമ്മുക്കി ജാനകി  വെള്ളം കോരുമ്പോള്‍  ചോറ്റു പാത്രങ്ങള്‍ താഴെ കലപില കൂട്ടുമ്പോള്‍ ഉയരത്തില്‍ കൈകള്‍ ഉയര്‍ത്തി വെള്ളം താഴേക്ക്‌ ഒഴിക്കും. കിട്ടുന്നത് പാതി, കിട്ടാത്തതും പാതി എന്നമട്ടില്‍ പാത്രങ്ങള്‍ക്കു സായുജ്യം. മതിലിനു അപ്പുറത്ത് റോഡിനു അരികിലെ  പാരലല്‍  കോളേജില്‍ നിന്നും  വക്കു പൊട്ടാതെ ചൂടോടെ എത്തുന്ന നോട്ടങ്ങള്‍ ഇങ്ങ് കിണറിന്‍ വക്കത്തെ ചില ഹൃദയങ്ങള്‍ തേടി എത്തുമ്പോള്‍, ഞാനും എന്റെ തട്ടം ഇട്ട കൂട്ടുകാരിയും ചേര്‍ന്ന് കാവ്യാ ഭാവനകള്‍  ചേര്‍ത്തു   കൂടാരം ഉണ്ടാക്കും..!  ബസിലെ കിളിയും, കിളിയുടെ ഏട്ടനും  അമ്മാമനും ഒക്കെ ഹീറോ പരിവേഷം കെട്ടുന്ന കാലം ആണത്.  ചില്ലറക്കുളില്‍ ആണ് ലോ മമ ഹൃദയം. ഈ മാതിരി  കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍  സീ ഐ ഡി  പണി നടത്തുക ആയിരുന്നു  ജോലി. ഓരോ അവളുമാര്  ഇതിങ്ങിനെ നട്ടു  വളര്‍ത്തി വളവും  വെള്ളവും ഒഴിച്ച് പടരാന്‍ പാകത്തില്‍  നില്‍കുമ്പോള്‍  അവർകിട്ടു പാര പണിയാന്‍ എന്റെ അമ്മയാണേ ശ്  ശ് അസൂയ ആണേ. നീല പാവാട മുഴു നീളം ആകുമ്പോഴേക്കും  പ്രേമലേഖനം  കൈ പറ്റിയ മഹതികളോട് അസൂയ  ഇല്ലാതില്ല  പൊടിപ്പും, തൊങ്ങലും വച്ചു കേള്‍ക്കുന്ന കഥകള്‍ അതെല്ലാം അന്നത്തെ  സന്തോഷങ്ങള്‍. പ്രിയ മിത്രം ഒരുനാളൊരു പരീക്ഷ ദിവസം ഓടി വന്നു എന്നെ ബദാം മരത്തിന്റെ  ചുവട്ടില്‍  നിർത്തി വിറയ്ക്കുന്ന കൈകളോടെ തനിക്ക് കിട്ടിയ പ്രണയ ലേഖനം എനിക്ക് കാണിച്ചു തന്നപ്പോള്‍  ദേഷ്യം കൊണ്ട്  ഞാന്‍ വിറച്ചത്, സത്യത്തില്‍ എനിക്ക് ആരും തന്നില്ലലോ, എന്ന അസൂയ ആണോ? അതോ നിനക്ക് എന്തെങ്കിലും സംഭവിക്കും എന്ന പേടിയോ. അതെന്തുകൊണ്ടായിരുന്നുവെന്ന് ഇന്ന്നും ഉത്തരം കിട്ടാതെ ഇരിക്കുകയാണ്.  പ്രേമം പൂത്തു വിടര്‍ന്ന കുട്ടികളെ  ഒരുമിച്ചു ചെന്ന് ആരാ? എന്തിനാ വെറുതേ? പഠിച്ചുടെ നിനക്ക്.. ടീച്ചെറോട് പറഞ്ഞു കൊടുക്കും എന്നൊക്കെ ഭീക്ഷണിപ്പെടുത്തി  ഒരുമാതിരി കിരാത വേഷം കെട്ടി ആടി നമ്മള്‍ നില്‍ക്കുമ്പോള്‍ സ്വപ്നത്തിൽ  പോലും എന്റെ പ്രിയ മിത്രം  തന്നെ അവിടെത്തും എന്നു കരുതിയില്ല. നീല പാവാട ഇട്ടു നടക്കുന്ന നേരത്ത് കേട്ട ചില തവള കഥകള്‍ - ഇന്നിപ്പോൾ  ഇത്രയും വലുതായപ്പോഴാണാ  അർത്ഥം പോലും പിടികിട്ടയത് - അപ്പോഴേ എല്ലാറ്റിലും ഉസ്താദും സകലകല വിജ്ഞാനകോശവും ആയ കൂട്ടുകാരികളേ നിങ്ങളോട് ഒക്കെ ഒടുക്കത്തു ആരാധനയായിരുന്നു ഇന്നും  എനിക്ക്!!



കഥയുടെ  കഥാപാത്രങ്ങള്‍ ജീവന്‍ വച്ചു എന്നു പറയുന്ന പോലെ; ഉള്ളില്‍ അണഞ്ഞു കിടന്നിരുന്ന ,തെയ്യവും, നാടകവും എല്ലാം പുറത്തു തല വെട്ടം കാണിച്ചത്‌  ഈ പേജില്‍  ആണ്.  നീല പാവാടയും ഏന്തി  സദസ്സിനു മുന്പില്‍ നിറഞ്ഞ കൈ അടികള്‍ ഏറ്റു വാങ്ങി  പുറത്തു വന്ന നിമിഷങ്ങളില്‍  പലപ്പോഴും കണ്ണുകൾ ഈറന്‍ അണിഞ്ഞിരുന്നു. കലയും  കലയുടെ ജീവനും എന്നില്‍ ഉറപ്പിക്കാന്‍.. ചൂളക്ക് അകത്തു  കടത്തി  ഊതി മിനുക്കി പുറത്തു എടുത്തു  തിളങ്ങുന്ന ഓട്ടുപാത്രം പോലെ.. എന്നിലെ ഞാന്‍ എന്നാ കഥാപാത്രം  ആദ്യമായി  തിരിച്ചറിഞ്ഞ നിമിഷങ്ങള്‍..  എല്ലാം ആ നീല പാവാട ഏകി..



മാങ്ങാ ഇഞ്ചി കൊണ്ടൊരു കറി, ഒപ്പം ബൈബിളിലെ  കുറേ വാക്യങ്ങളും കുറെ ഉപദേശങ്ങളുമായി  ഒരു കൂട്ടം..  നോട്ടുബൂക്കിലെ പേജ് കീറി തുന്നി കെട്ടിയ  ലേഖനങ്ങൾ.. വാവയ്ക്ക് എന്നൊരു സംബോധനയുമായി.. ആ തുടുത്ത കവിളുള്ള റോസാപ്പൂ നിറമുള്ള എന്നിലെ  എന്നെ  "സൌഹൃദം  തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍കണം' എന്നു പഠിപ്പിച്ച  നീല പാവാടക്കാരി  ഓര്‍ക്കുന്നു..  ഞാന്‍  ഇന്നും.. എവിടെ നീ എന്നെനിക്കറിയില്ല എങ്കിലും  മനസ്സിന്റെ  നീല കുപ്പായം ഓടിയെത്തുമ്പോൾ നീ എന്നും എന്നില്‍ ഉണ്ട്..

ഇംഗ്ലീഷ് ക്ലാസ്സ്നു ശേഷം കടലമിട്ടായി എന്ന് വിളിച്ചു കൂവിയിരുന്ന പ്രിയപ്പെട്ട  സിസ്റെര്നെ  ഓര്‍കുകയാണ്.അതുപോലെ  ഭക്ഷണം കഴിക്കും മുന്ബുള്ള  പ്രാര്‍ത്ഥന  പലപ്പോഴും  ചോറ്റു പാത്രത്തില്‍  ഉള്ള കറികളുടെ ലോകത്ത് ആയിരിക്കും ,ടീച്ചറുടെ സാരീ എണ്ണം പിടിക്കവേ ,ടീച്ചറുടെ നോട്ടപുള്ളിയാതും  ഓര്‍ക്കാന്‍ രസം തന്നെ ,പലപ്പോഴും  സിനിമ കഥ കേട്ട്  കൂട്ടം കുടി ഇരിക്കുന്ന ക്ലാസ്സ്നെ മൊത്തം പിടിച്ചു പുറത്താക്കിയ  നിമിഷം  അതും സന്തോഷപൂരവം ആഘോഷമാക്കിയ  നിമിഷങ്ങള്‍ .... 


നീളന്‍ പാവാട അണിയും മുന്പ്  പറന്നു അകന്ന  ഒരു പ്രിയ കൂട്ടുകാരി നിന്നെയും മറന്നിട്ടില്ല. കള്ളപ്പവും, മാങ്ങയും തരുമ്പോള്‍  അടുത്ത തവന്ന എന്നേക്കാൾ മാര്‍ക്ക്‌ നിനക്ക്  വാങ്ങണം എന്നു  മനസ്സില്‍ പറഞ്ഞു നടന്ന  നിന്നെ എനിക്കറിയാമായിരുന്നുഅവസാനം  മുട്ടോളം  എത്തുന്ന  പാവാട  മുഴുനീളം  ആകും മുന്പ്  നീ ഞങ്ങളെ  വിട്ടു പിരിഞ്ഞപ്പോള്‍ .....നിന്റെ വീട്ടില്‍  ഞാന്‍ എത്തിയ നിമിഷം  നിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഉള്ളില്‍  അലയടികുകയാണ് .." മോളെ  കണ്ണ് തുറകെട.... നിന്റെ കൂട്ടുകാരി  വന്നിരിക്കുന്നു  നീ അല്ലെ അവളെ നിന്റെ വീട്ടില്‍ വിളിക്കണം  എന്ന്  പറയാറുള്ളത്  ..അവള് വന്നപ്പോള്‍  നീ  എന്താ മിണ്ടാതെ  കിടക്കുന്നത്   ..കണ്ണ് തുറകെട .അമ്മടെ  മോള് കണ്ണ് തുറകെട ....ഇന്നും  ഓരോ  ഡിസംബര്‍  മാസം   വരുമ്പോളും  എന്റെ ഓര്‍മയില്‍  നീ നിറഞ്ഞു നില്‍കുകയാണ്‌ .

.വാക്ക് ചാതുര്യം  എന്നും കുറവായിരുന്നു. കലപിലകൂടുമ്പോള്‍ കുറെ ഏറെ പറയും  എന്നാല്‍ ഒപ്പം അകമ്പടിക്കായി  കണ്ണുനീര്‍ ധാരയും  ഉണ്ടാകും.  ഹൃദയം നിങ്ങള്‍ക്കില്ലേ  എന്നാ ചോദ്യത്തിനു  അത് എന്താ ചെമ്പരത്തിപ്പൂ ആണോ; എന്നൊക്കെ ചോദിച്ചു കളിയാക്കി എന്നിലെ സെന്റിമെന്റല്‍  റോള്‍ വളരെ മോശം എന്നു മനസ്സിലാക്കി തന്നതും  ഈ നീല പാവാടയുടെ കാലഘട്ടം തന്നെ..!സൌഹൃദം  ആഴത്തില്‍ പതിഞ്ഞ കുറെ നിമിഷങ്ങള്‍ ..അവസാനം  ഈ പേജ്  മറികേണ്ട സമയം ആകാറായപ്പോള്‍  ആണ്  ഈ പേജ്  ഞാന്‍ എത്ര മാത്രം അലിഞ്ഞു ചേര്‍ന്നിരുന്നു എന്ന് അറിഞ്ഞത്. .ബാല്യത്തിന്റെ   കുസൃതികള്‍ ഏറെ നിറഞ്ഞ  ഈ പേജില്‍ ആത്മാര്‍ത്ഥത  ഏറെ ഉണ്ടായിരുന്നു ..ഒപ്പനയും ,നാടകവും  താളത്തില്‍ എനിക്ക് ചുറ്റും കറങ്ങി  നടന്നപ്പോള്‍ 
  ഞാന്‍  അറിഞ്ഞിരുന്നില്ല എന്റെ കലയുടെ ഭാവി അടുത്ത പേജുകളില്‍  എന്താകും എന്ന് ..അവസാനം വര്‍ഷത്തേ
സെന്‍റ് ഓഫ്‌  ദിവസം  ..തന്ന ഐസ്ക്രീം ആര്‍ക്കും  കഴിക്കാന്‍ ആകാതെ  അലിഞ്ഞു പോയപ്പോള്‍ ...അതിന്റെ കൂടെ
പലതും  അലിഞ്ഞു പോകുകയായിരുന്നു ..ഈ  പേജില്‍  ആണ് അധികവും  ഞാന്‍ എന്നാ വ്യക്തിയുടെ  കഴിവുകള്‍  പുറത്തു വന്നത് .
 ഈ പേജ്  ഇനി അങ്ങോട്ട്‌ മറിക്കാം  അല്ലെ