Followers

Tuesday 11 January 2011

നന്ദനം

കാച്ചെണ്ണയുടേയും, കാട്ടുചെമ്പകത്തിന്റെയും സുഗന്ധം നുകർന്ന് മുത്തശ്ശി കഥകകളുടെ ഇടനാഴിയിലൂടെ ചെറിയൊരു യാത്ര. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒത്തു ചേര്‍ന്ന് പുണരുമ്പോള്‍ ഉണ്ടായൊരു കഥയാണിത്. മുത്തശ്ശിക്കാവും മുത്തശ്ശിയാരും ചേര്‍ന്നൊരു കഥ.  കൈതപ്പൂക്കൾ പടർന്നു പന്തലിച്ച തോട്ടിന്‍ വക്കത്ത് കൈതപ്പൂക്കളെ തൊട്ടുരുമ്മി ഓടി നടക്കുമ്പോള്‍ കഥാനായികയുടെ  കണങ്കാലുകളില്‍  കൊലുസ്സ് ഉരഞ്ഞു.  മുത്തശ്ശിക്കഥകള്‍ കേട്ട് വളര്‍ന്ന യൌവ്വനമാണ് അവളുടെത്. ഗ്രാമത്തിന്റെ നൈർമല്യം നഷ്ടപ്പെടാതെ വളർന്നു വന്ന ബാല്യ കൌമാരങ്ങൾ. അപ്പച്ചെടിയുടെ ഇല കൈകളില്‍  വെച്ച് അടിച്ചുപൊട്ടിച്ച് ശബ്ദമുണ്ടാക്കിക്കളിക്കുക ഉമകുട്ടിക്കു ഏറെ ഇഷ്ടമായിരുന്നു. അമ്പലവും ആൽത്തറയും അമ്പലത്തിലെ ഉണ്ണിക്കണ്ണനേയും ജീവനു തുല്യം സ്നേഹിച്ചിരുന്നുവവൾ.പുലര്‍ച്ചേ തന്നെ അണിഞ്ഞൊരുങ്ങി വാകച്ചാര്‍ത്ത്  കാണാന്‍  ചെല്ലാന്‍  അവൾക്കേറെ ഇഷ്ടമായിരുന്നു. 
മുത്തശ്ശിയുടെ കൂടെ കിടന്നുറങ്ങുന്ന രാത്രികളിൽ പഞ്ഞിക്കെട്ടുപോലുള്ള വെള്ളിമുടിയിഴകളില്‍ കൈകോര്‍ത്തു കെട്ടിപ്പിടിച്ചു കേട്ട കഥകളെല്ലാം കണ്ണന്റെയായിരുന്നു.  അതുകൊണ്ട് തന്നെ എന്നെങ്കിലും അവളെ കാണാന്‍  കണ്ണനെത്തുമെന്ന് തന്നെയവൾ വിശ്വസിച്ചിരുന്നു. 
 



പെട്ടി  തുറന്ന് ദാവണിയുടെ മേൽ വിതറിയിരുന്ന ചെമ്പകത്തിന്റെ വാടിയ ഇതളുകള്‍ നീക്കം ചെയ്തു. മെല്ലെ ദാവണിയെടുത്ത് എടുത്തു മൂക്കിനോട് അടുപ്പിച്ചു  നോക്കി. ഹ്മം.. നല്ല വാസനയുണ്ട് !!  നാളെ ഇതുടുത്തു വേണം അമ്പലത്തില്‍ പോകാന്‍ എന്നാത്മഗതം ചെയ്തുകൊണ്ടവൾ; അമ്പലപ്പറമ്പിനു തെക്കേപ്പുറത്ത് നിൽക്കുന്ന ചെമ്പകത്തില്‍  നിന്നും പറിച്ചെടുത്ത പുതിയ പൂക്കള്‍ പെട്ടിക്കുള്ളിൽ വാരി വിതറിയിട്ട് പെട്ടി അടച്ചു കട്ടിലിനടിയിലേക്ക് തള്ളി  വെച്ചു. ഉറക്കം കണ്ണുകളെ  മെല്ലേ തഴുകുമ്പോഴും  പീലികെട്ടുകളും മഞ്ഞയുടയാടകളും  ചന്ദനത്തിന്റെ ഗന്ധവും ആയിരുന്നു അവളുടെ മനസ്സില്‍.   



നേരം വെളുക്കും മുന്പേ ഉമകുട്ടി കുളിച്ച്; തൊഴുവാനായി അമ്പലത്തിലേക്ക് നടന്നു . വയ്യായ്മ കാരണം മുത്തശ്ശി  അമ്പലത്തിലേക്ക്  വരാറില്ല ഇപ്പോൾ. നഗ്നപാദയായി     നടപ്പാതകള്‍ക്ക്  സ്പര്‍ശനസുഖമേകി മന്ദം നടക്കുമ്പോള്‍  മുഴുവനും അവളുടെ മനസ്സില്‍ ഉണ്ണിക്കണ്ണന്റെ  രൂപം ആയിരുന്നു. നടയ്ക്കു  മുന്പില്‍ കണ്ണിമ വെട്ടാതെ കണ്ണനെ തന്നെ നോക്കി നിന്നു. കള്ളച്ചിരിയുമായി കണ്ണന്‍ അവളുടെ നേരെ ഓടിയടുക്കുന്നത്  ശ്വാസമടക്കിപ്പിടിച്ചവൾ നോക്കി നിന്നു.  അടുത്തേക്ക് എത്തിയ കണ്ണനെ തൊടുവാനായി കൈകള്‍  നീട്ടിയ  നേരം കൈകളില്‍ നനുത്ത സ്പർശ്ശമായി വീണ തീർത്ഥത്തുള്ളികൾ  സ്വപ്നലോകത്തില്‍  നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക്  അവളെ ഉണര്‍ത്തി വിട്ടു.  അവളെ നോക്കി മന്ദഹസ്സിച്ചു തിരുനടക്കുള്ളിൽ തന്നെ നിൽക്കുന്ന കണ്ണനെ കണ്ടവള്‍ പരിഭവിച്ചു. വേണ്ട, ഇത്തവണയും എന്നെ പറ്റിച്ചു അല്ലേ എന്ന് മനസ്സിൽ മൂളി ചന്ദനം നെറ്റിയില്‍ തൊടവേ ഭഗവാന്റെ സ്പര്‍ശനമേറ്റിട്ടെന്ന വണ്ണം  കുളിരേകി !

      


അമ്പലത്തിന്റെ പുറത്ത് നടപ്പാതയില്‍  പ്രദക്ഷിണം വെച്ചു നടക്കവേ അവളെ തഴുകാന്‍ മത്സരിച്ചു  ഓടിയെത്തിയിരുന്ന തെന്നലിന്റെ കുസൃതിയില്‍  പുഞ്ചിരി  തൂകി കൊണ്ടവള്‍ പതിയെ നടന്നു. പുറത്തു കടന്ന് തെക്ക് ഭാഗത്തുള്ള  പാമ്പിന്‍കാവിലേക്ക്  തന്റെ കാലടികളെയവൾ നയിച്ചു.  അതിന്റെ അടുത്താണ് കാട്ടു ചെമ്പകം നിൽക്കുന്നത്.  കാവില്‍ തൊഴുതു കഴിഞ്ഞതിനു ശേഷമവൾ  പതിയെ ചെമ്പകച്ചുവട്ടിലേക്ക് നടന്നു. ചെമ്പകമരം അതിന്റെ സിമന്റ് തറയിൽ നിറയെ പൂ വിതറി  മെത്ത ഒരുക്കി കാത്തു നിന്നിരുന്നു. അവളാ ചെമ്പകത്തറയില്‍  മിഴികൾ പൂട്ടി കണ്ണനെയും പ്രതീക്ഷിച്ച് ഇരുന്നു.  ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ അവളെ ആലിംഗനം ചെയ്യവേ ചന്ധനഗന്ധവും  കള്ളച്ചിരിയുമായി  അവളെ കാണുവാൻ വരുന്ന കണ്ണനെ ധ്യാനിച്ചവളിരുന്നു. മുത്തശ്ശി പറഞ്ഞത് സത്യമാകുമോ..?  ഒറ്റയ്ക്ക് ഇരികുമ്പോള്‍ കണ്ണന്‍ കാണാന്‍ വരുമെന്ന്.  അങ്ങനെയെങ്കിൽ  ഉണ്ണിക്കണ്ണനെ  ഏറെയിഷ്ടമുള്ള  എന്നെ കാണാന്‍ എന്തായാലും വരുംന്ന് എനിക്ക് നല്ല നിശ്ചയംണ്ട്.


ഇതാണ്  ഉമകുട്ടി.  അമ്പലവും  കണ്ണന്റെയും ലോകത്ത് ജീവിക്കുന്ന ഒരു പാവം ബ്രാഹ്മണയുവതി. പോകുന്ന വഴിയിലുടനീളം പൂത്തു നിൽക്കും പൂക്കളോടും വാനിൽ പാറിപ്പറന്നു നടക്കും കിളികളോടുമൊക്കെ കിന്നാരം ചൊല്ലിയാണ് വീടുപറ്റുക.  വീട്ടിലെത്തിയാല്‍ പിന്നെ മുത്തശ്ശിയുടെ അടുത്തിരുന്നു  നാട്ടുകാര്യങ്ങളും അമ്പലവിശേഷങ്ങളും മറ്റും  ഇടതടവില്ലാതേ  പറഞ്ഞു   കൊണ്ടേയിരിക്കും. മുത്തശ്ശിയുടെ  വലിയ കാതുകളിലവള്‍ കമ്മലുപോലെ  തെച്ചിപ്പൂവ് ചാർത്തി കൊടുക്കും. മിക്കവാറും ഒരു ഞെട്ട് പൂ മൊത്തം വേണം ആ കാതൊന്നു നിറഞ്ഞിരിക്കാൻ!  മൂക്കുത്തിക്കല്ലില്‍ തട്ടി വിതറുന്ന പ്രകാശം പോലെ  മുത്തശ്ശിയുടെ പൊട്ടിച്ചിരികള്‍ അവള്‍ക്കും ചുറ്റും അലയടിക്കും.  കണ്ണന്‍ ഇന്നും വന്നിലെന്നു പരിഭവം പങ്കുവെയ്ക്കുമ്പോൾ, അകത്തുനിന്നും ആത്തോലമ്മയുടെ പരിഹാസം കേള്‍ക്കാം. “അമ്മ  ഒന്ന് നിർത്തണുണ്ടോ.. ആ കുട്ടി ഒക്കെ അങ്ങട്  വിശ്വസിക്കും.. കോലോത്തേ  കുട്ടികള്‍ക്ക്  ഇത്തിരി അച്ചടക്കം ഒക്കെ വേണം.. ഇതിപ്പോ അങ്ങട് പറയുന്നത് ഒന്നും കേക്കാന്‍ വെയ്യാലോ.. ശിവ ശിവ..”ഉപദേശപ്പെട്ടി തുറന്നു വെക്കുമ്പോഴേക്കും ഓടിച്ചെല്ലും ഉമക്കുട്ടി,  അല്ലെങ്കില്‍ രാമയണം തൊട്ടു മഹാഭാരതം വരെ ആത്തോലമ്മ  കേള്‍പ്പിക്കും.  കുട്ടിയെ ചീത്ത പറയണ്ട  എന്നു പറഞ്ഞു മുത്തശ്ശിയും തുടങ്ങും “ഹയ്, കലികാലം.. പ്രായം ചെന്ന  പെണ്‌കുട്ടിയല്ലേ   ഇത്രയ്ക്കു അങ്ങട്  അതിനോട് ഒച്ച ഉയര്‍ത്താമോ..??” ഇതാകും പിന്നീട് ഇല്ലത്തെ സ്ഥിതി !



ഇതിനിടക്ക് ഉമക്കുട്ടിയുടെ ഏടത്തി ഡല്‍ഹി നിന്നും തിരികെ വന്ന്  അമ്പലത്തിനടുത്തു  വീട് വാങ്ങി താമസം തുടങ്ങിയിരുന്നു. ഇടക്ക് ഏടത്തിയേയും  കുട്ടിയേയും കാണാന്‍ അവരുടെ വീട്ടിൽ പോകുന്ന പതിവുണ്ട് ഉമക്കുട്ടിക്ക്.  കുഞ്ഞുട്ടന്‍ എന്നാണ് എടത്തീടെ കുട്ടിയുടെ പേര്.  ഏട്ടന്‍ ഡല്‍ഹിയില്‍ തന്നെയാണ്.  കല്യാണം സമയത്ത് കണ്ടതാ; കഴിഞ്ഞതും  എടത്തിയേയും ജോലിസ്ഥലത്തേക്ക് ഒപ്പം കൊണ്ടുപോയി. പിന്നീടിപ്പോളാണു നാട്ടിലേക്ക് വരുന്നത്; അതും ഏടത്തിയും കുട്ടിയും തനിയെ. ഉമക്കുട്ടി സമയലഭ്യത പോലെ  കുഞ്ഞുട്ടനെ കാണാന്‍ പോകാറുണ്ടായിരുന്നു. ഇതിനിടക്ക് ഏട്ടന്‍ നാട്ടിലേക്ക്  ലീവില്‍  വരണുണ്ടത്രേ..! മുത്തശ്ശിയെ ഈ സന്തോഷവർത്തമാനം അറിയിക്കാനവൾ ഇല്ലത്തേക്ക് പാഞ്ഞു. ഒറ്റ ശ്വാസത്തില്‍  എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ക്കു സമാധനമായി.  ഏട്ടനെത്തിയതിൽ പിന്നെ അവള്‍ക്കു  ഏടത്തീടെ  വീട്ടില്‍  പോകാന്‍  മടിയായിത്തുടങ്ങി.  അമ്പലവും ചെമ്പകച്ചോടുമായി ദിവസങ്ങൾ തള്ളി നീക്കി.  സഹധർമിണിയിൽ നിന്നും  ഉമക്കുട്ടിയുടെ  വിശേഷങ്ങൾ കേട്ടറിഞ്ഞ നാരായണനു അവളെയൊന്നു കാണുവാനുള്ള ആകാംക്ഷയുണ്ടായിരുന്നു.  ഉമക്കുട്ടിയുടെ കണ്ണനേയും ചന്ദനമണത്തേയുമൊക്കെ പറ്റി ഒട്ടേറേ അതിശയോക്തിയോടെയാണു കുഞ്ഞൂട്ടനും അച്ഛനെ ധരിപ്പിച്ചു വെച്ചിരുന്നത്.  




പതിവുപോലെ അന്നും ഉമക്കുട്ടി അമ്പലത്തില്‍ പോയി  ചെമ്പകമരച്ചുവട്ടില്‍  കണ്ണടച്ച്  ഇരുപ്പു തുടങ്ങി. ധ്യാനനിമഗ്നയായനേരം  ആരോ അവളുടെ കണ്ണുകള്‍ പിന്നില്‍ നിന്നും  അമര്‍ത്തി പിടിച്ചു.  ചന്ദനഗന്ധം അന്തരീക്ഷത്തിൽ ഒഴുകിയെത്തി.  ആരാ..?? പരിഭ്രമത്തോടെ അവള്‍ വിളിച്ചു ചോദിച്ചു. മിണ്ടാട്ടമില്ല!  വീണ്ടും ചോദ്യം ആവർത്തിക്കവേ  ‘കണ്ണന്‍‘  എന്നായി  മറുപടി.  കണ്ണ് തുറക്കണ്ട എന്നൊരു ഉപദേശവും!  അവസാനം കണ്ണൻ തന്നെ തേടിയെത്തിയിരിക്കുന്നു.  അവള്‍ മിണ്ടാതെ കണ്ണുകള്‍ ഇറുക്കി അടച്ചു അനുസരിച്ചു നിന്നു.  എങ്ങാനും കണ്ണ് തുറന്നാല്‍ കണ്ണനിഷ്ടപ്പെടാതെ ഇരുന്നാലോ. അവളൂടെ കണ്ണുകളിലമർത്തപ്പെട്ട കൈകളിലൊരെണ്ണം അയഞ്ഞു അവളിലേക്ക്‌ മെല്ലേ തഴുകി അരിച്ചു കയറവേ ഉമക്കുട്ടിക്കു വല്ലാത്തൊരു വല്ലായ്മ തോന്നി.  “വേണ്ടാട്ടോ  എനിക്ക്  അങ്ങട് വയ്യായ്മ തോന്നുന്നു, ഞാന്‍ കണ്ണ് തുറക്കാന്‍ പോക്വാ”  എന്നു പറയുമ്പോഴേക്കും ആ കൈകള്‍ അവളില്‍ നിന്നും  അകന്നു.  കണ്ണ് തുറന്നു നോക്കുമ്പോള്‍  ആരോ ഓടി മറയുന്ന ശബ്ദം മാത്രം കേട്ടു. അന്നവൾ വീട്ടില്‍ എത്തിയപ്പോള്‍  പതിവിനു വിപരീതമായി മൂകയും വിഷണ്ണയുമായിരുന്നു.  മുത്തശ്ശിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെയവള്‍  അകത്ത് പോയി കിടന്നു.  അപ്പോഴേക്കും ആത്തോലമ്മ പുറകെയെത്തി. “എന്താ കുട്ടിയെ  നേരം വെളിച്ചാവുമ്പോള്‍ തന്നെ കിടപ്പാ? കുട്ടി ഇന്നു അങ്ങട്  പോണംട്ടോ,  എടത്തീടെ വീട്ടിലേ.. അവിടെ കുഞ്ഞുട്ടന്‍ കുട്ടിയെ കാണാണ്ട് ശാഠ്യം തുടങ്ങീരിക്കണ്.”   ഒന്നും അവള്‍ മിണ്ടിയില്ല.  ഉള്ളില്‍ മുഴുവന്‍ ചന്ദനഗന്ധം ആയിരുന്നു.  എണീക്കു കുട്ട്യേ.. ആത്തോലമ്മയുടെ  വിളി  കൂടിക്കൂടി വന്നു. മനസ്സില്ലാമനസ്സോടെ ഏടത്തീടെ അവിടം വരെ പോവാന്‍ തന്നെ അവള് അവസാനം തീരുമാനിച്ചു.  





മുറ്റത്തെത്തിയപ്പോഴേക്കും കുഞ്ഞൂട്ടന്‍ ഓടിയെത്തി കൈയ്യിൽ തൂങ്ങി.  പിന്നെ അച്ഛന്‍ കൊണ്ട് വന്ന സാധങ്ങളൊക്കെ  കാണിച്ചുകൊടുക്കാന്‍ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  അച്ഛന്റെ മുറി കാണിക്കാൻ മുകളിലേക്ക് കൊണ്ടുപോയി.  മുറിയില്‍ കേറിയ നിമിഷം അവള്‍ ഒന്നമ്പരന്നു.  ചന്ദനത്തിന്റെ ഗന്ധം..!  അപ്പോൾ “ആരാ ഇത്..!! ഉമക്കുട്ടിയോ.. വലിയ കുട്ടിയായീലോ.. എത്രനാളായി കണ്ടിട്ട്..??  ഇങ്ങ്ട്  പോര്വാ..” ഏട്ടന്റെ വാക്കുകൾ ശ്രവിച്ച് ഉമ മടിച്ചു നിന്ന നേരം; നാരായണന്‍ വീണ്ടും പറഞ്ഞു  “മടിക്കണ്ട കുട്ട്യേ..  ശരി; ഞാന്‍ അങ്ങട് പോയേക്കാം.. നിങ്ങളു രണ്ടാളുമിവിടെ നിന്നു കളിച്ചോളീൻ” അവളെ കടന്നയാൾ പുറത്തേക്കു നടന്ന നേരം, ചന്ദനഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി..! 
അസ്തപ്രജ്ഞയായി നിന്ന അവളെ കുഞ്ഞൂട്ടന്‍ മെല്ലെ തട്ടിയുണര്‍ത്തി. “ഇതു നോക്ക് അച്ഛന്റെ മണമാ യീ കുപ്പിക്ക്‌ ഓപ്പോളേ..”
അവളത് വാങ്ങി മണത്തു നോക്കി. ശരിയാ നല്ല മണം. ചന്ദനത്തിന്റെ സുഗന്ധം. ഇതിപ്പോ ഈ കുപ്പിക്ക്‌ അകത്തു എങ്ങിനെയാണാവോ..?? കണ്ണന്റെ മണം.. നിഷ്കളങ്കമായ ചോദ്യവുമായി അവള്‍ നിന്നു..