Followers

Monday, 4 October 2010

എന്തൊരു ഭീകരത ! !!!

എന്നാലും  ഇത്രയ്ക്കു  മോശമായി ആരെങ്കിലും ചെയ്യുമോ? 
ഇന്ന് കൂടി ഞാന്‍ കണ്ടില്ലായിരുന്നുവെങ്കിൽ‍..  
ഓര്‍ക്കാന്‍ കൂടി വയ്യ ..!  ആകെ നശിച്ചു വികൃതമായി തീർന്നെനെ..
എന്തായാലും  ഒറ്റക്കല്ല്ല  കൂട്ടമായുള്ളൊരു അക്രമം തന്നെ..  ഉറപ്പാണെനിക്ക്.
എന്തിന്; ആരുടെ ഇഷ്ടത്തിന് എന്നൊന്നും ഇവിടെ ചോദിക്കാന്‍ പറ്റില്ല..
കാരണം ഒരു പ്രസക്തിയുമില്ല.. ആരോടും പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല..
ഇന്നലെ;  താങ്ങി  പിടിച്ചു  ഞാന്‍ താഴെ ഇറക്കുവാന്‍  ശ്രമിക്കുമ്പോൾ  മുള്ള്  വേലി കൊണ്ട്  കൈ നീറിയത്‌..
സാരമില്ല; ബാക്കിയുള്ള ജീവന്റെ കണികയെയെങ്കിലും രക്ഷിക്കണം എന്നുള്ള ഒരു ആഗ്രഹമായിരുന്നു..
പാതി ജീവനോടെയാണു എങ്കിലും;  രക്ഷപെടുത്തി  ഞാന്‍..
ഒറ്റയ്ക്ക്  പൊക്കുവാന്‍ സാധിക്കാതെ  വന്നപ്പോള്‍..
 അപ്പുറത്തെ സഞ്ജൂട്ടനെയാണു കൂടെ കൂടിയത്..
അവനും; എങ്ങനെയെങ്കിലും രക്ഷിക്കുക എന്നൊരു വാശി കേറി  എന്ന് തോന്നുന്നു ..
അത്രയും ഉയരത്തില്‍ നിന്നും  അമ്മയും,ഞാനും, സഞ്ജുവും കൂടി അടങ്ങിയ പട്ടാളം..
ഇറക്കി  താഴെ വെച്ചപ്പോള്‍;  നെഞ്ച് തകര്‍ന്നു പോയി..
അത്രയ്ക്കും മോശമായിരുന്നു അവസ്ഥ..!!
മുഴുവന്‍ കൊത്തി പറിച്ചു വെച്ചിരിക്കുന്നു..
ഒരു ഭാഗം മാത്രം രക്ഷപ്പെട്ടു..
താഴെ വെച്ച ശേഷം;  തുടയ്ക്കാന്‍  തുണിയുമായി ഞാനെത്തുമ്പോള്‍..
ഓ.. വയ്യ വീണ്ടും ഒരു കൂട്ടം ഒത്തു ചേര്‍ന്നു ആക്രമിക്കുന്നു..
ഇറ്റിറ്റു വീഴുന്ന തുള്ളികൾ..;  ചുവപ്പിന് പകരം വെള്ള നിറമായോ?
അപ്പോഴാണു അമ്മയുടെ ഉപദേശം;  വേണ്ട മാറി നിൽക്കൂ,  കറയാകും..
എന്റെ മനസ്സാക്ഷി; കറയ്ക്കൊന്നും  ഒരു പ്രാധാന്യവും കൊടുത്തില്ല..
അരികിലേക്ക് ചേര്‍ന്ന് നിന്ന്  ഓരോ മുറിവിലെയും; ചെളിയും കറയും നീക്കാന്‍ നോക്കി..
പക്ഷേ പലതും പൊട്ടിപൊളിഞ്ഞ്; അകാലചരമമടഞ്ഞിരുന്നു..
എന്തൊരു ഭീകരത !
നിങ്ങൾക്ക്  കാണണമെന്നുണ്ടോ  ആ രൂപം??  എങ്കില്‍ ഇതാ..








































Sunday, 26 September 2010

ഈ മഞ്ഞയും പച്ചയും ഹ്മ്മം

ഈ മഞ്ഞയും  പച്ചയും ഹ്മ്മം

Tuesday, 21 September 2010

രാത്രിമഴ

നിദ്രാദേവി കണ്ണുകളെ മെല്ലെ തഴുകി വരുന്നതേ ഉണ്ടായിരുന്നുള്ളുതുടർച്ചയായി മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ചെയ്താലോ എന്നാദ്യം കരുതിയതാണ്. നോക്കിയപ്പോൾ പാർവതിയാന്റിയാണ്. എന്താണാവോ ഈ പാതിരാത്രിക്ക് ഇത്ര അത്യാവശ്യം? രാത്രിയിലെ കാളുകള്‍ പൊതുവെ അറ്റെന്‍ഡ് ചെയ്യാറില്ല. ഇതിപ്പോള്‍ ... മനസ്സില്ലാമനസ്സോടെ ഫോണെടുത്തു. ആന്റിക്ക് നാളെത്തേക്ക് ഒരു അപ്പോയിന്റ്മെന്റ് വേണം. വേണ്ടപ്പെട്ട ആർക്കോ കൌൺസിലിംങ്ങ് ആവശ്യമെത്രെഎല്ലാം ഒഴിവാക്കി സ്വസ്ഥമാകാം എന്ന് വെച്ചതാണ്ഇടയ്ക്കിടക്ക്  ഓരോരോ പ്രശ്നങ്ങള്‍. പലപ്പോഴും "എമ്പതിക്ക്  പകരം  , സിമ്പതി "കാരണം  പല രാത്രികളിലും രോഗികളുടെ പ്രശ്നങ്ങള്‍  ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ എല്ലാം നിർത്തി വെച്ചതാണ്. എന്നാലും ഈ ജോലിഅതൊരു സുഖം തന്നെ. പലരുടെയും സങ്കടം  നമ്മള്‍  ഏറ്റു വാങ്ങുമ്പോൾ ഒരു സംതൃപ്തി. ഇനിയിപ്പോള്‍ ഇന്നത്തെ ഉറക്കം പോയി.അലമാരയിലിരുന്ന പൊടി പിടിച്ചിരുന്ന പഴയ ഡയറി എടുത്ത് തുറന്നു വെച്ചു. പഴയ കേസുകള്‍ എഴുതിവെച്ചത് ഒന്നോടിച്ച് നോക്കാം. ഒരുപക്ഷേ വീണ്ടും  ജോലിക്ക് പോകുമ്പോള്‍ അത്  ആത്മവിശ്വാസം  തിരിച്ചു  തരുമായിരിക്കും. പേജുകള്‍ മറിക്കവേ ചുവന്ന  മഷി കൊണ്ട് കോറിയിട്ട  ആ പേരില്‍ കണ്ണുകൾ ഒന്ന് ഉടക്കി. ‘ശാലിനി'!! മനസ്സില്‍ ഇന്നും ഉണ്ട് ആ കുട്ടിയുടെ രൂപം..

തെക്കെപ്പാട്ട്  തറവാട്ടിലെ കേശവമേനോന്റെയും ഭാരതിയമ്മയുടെയും ഇളയ മകളായിരുന്നു ശാലിനി. ശ്യാമിന്റെ  കുഞ്ഞുപെങ്ങള്‍പേരുപോലെ തന്നെ  ശാലീന സുന്ദരിയായിരുന്നു  ശാലു. ആരെയും വശീകരിക്കുന്ന നീണ്ടു വിടര്‍ന്ന മിഴികളും, ചുരുണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തലും എല്ലാം കൊണ്ട് അവളൊരു സുന്ദരിക്കുട്ടിയായിരുന്നു. തറവാട്ടില്‍  പെണ്‍കുട്ടികള്‍  കുറവായതിനാല്‍  ഏട്ടന്മാര്‍ക്കും അനിയന്മാർക്കും  ശാലുനെ ജീവനായിരുന്നുബാല്യത്തിന്റെ  കുസൃതികൾ  കൌമാരത്തിന്റെ  വർണ്ണങ്ങളിലേക്ക്‌ മാറവേ  ശാലിനി പതുക്കെ  ഏകാന്തതയെ  ഇഷ്ടപ്പെടുവാന്‍ തുടങ്ങിസ്വപ്നങ്ങള്‍  നിറമേകുന്ന പ്രായത്തില്‍ അവള്‍ ഒറ്റയ്കിരിക്കാനും  ചിത്രം വരയ്ക്കാനും   ഏറെ സമയം കണ്ടത്തി. എന്തുകൊണ്ടോ പ്രണയത്തോട് അവൾക്ക് ഒരു അകൽച്ചയായിരുന്നു. അല്ല, ഒരു തരം പേടിതന്റെ വേണ്ടപ്പെട്ടവരില്‍ നിന്നും പ്രണയം തന്നെ അകറ്റും എന്ന് അവള്‍ വിശ്വസിച്ചിരുന്നു. പതുക്കെ പതുക്കെ മോഹവലയത്തില്‍ കുടുക്കിഅവസാനം  ഹൃദയം പറിച്ചു കൊണ്ടുപോകുന്ന വേദന മാത്രം  ബാക്കിയാക്കി പോകുന്ന പ്രണയം.... അതൊരു കരിവണ്ടിന്‍ മൂളല്‍ പോലെ  അവളുടെ ചുറ്റും പാറി പറക്കവേ ഒരിക്കല്‍ പോലും  പൂക്കളുടെ കുപ്പായം അണിയാന്‍ അവള്‍ ശ്രമിച്ചില്ല. ഒരു ചിത്രശലഭം പോലെ പാറിപ്പറന്ന് വാനിലൂടെ ഉളിയിടാൻ മനസ്സ് കൊതിക്കുമ്പോഴൊക്കെ, പ്രിയ തോഴി നാദിയയുടെ കണ്ണുനീര്‍ തന്നിലെക്ക് പടര്‍ന്നു കയറുന്ന പോലെ ശാലുനു തോന്നും. പാവം നാദിയ.. അവളുടെ പ്രണയവും, തകര്‍ച്ചയും!! എത്രയോ തവണ അവളോട് പറഞ്ഞതാണ്‌ വേണ്ട വേണ്ടാ എന്ന്. പക്ഷേ അവള്‍ കേട്ടില്ല. ഒടുക്കം അവളുടെ ഉപ്പയുടെ ആകസ്മികമായ മരണം കാരണം നേരത്തേ അവള്‍ക്കു കല്യാണാലോചന തുടങ്ങിയപ്പോൾ മുജീബിനോട് അവളുടെ വീട്ടില്‍ ചെന്ന് കാര്യങ്ങള്‍  സംസാരിക്കാന്‍ എല്ലാവരും കൂടെയാണ്‌ പറഞ്ഞത്. അവളെ അത്രക്ക് വിഷണ്ണയായി കാണാന്‍ ആര്‍ക്കും ആഗ്രഹമില്ലായിരുന്നു. പക്ഷെ, അവന്‍  മനസ്സുകൊണ്ട്  കല്യാണത്തിനു റെഡി ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ.. അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍.. അതെല്ലാം  ശാലുവിനെ പ്രണയത്തിന്റെ  എതിരാളിയാക്കി.



ഒറ്റമോളെങ്കിലും  കേശവമേനോന്‍ നേരത്തേ തന്നെ ശാലുവിനു ആലോചന തുടങ്ങിയിരുന്നു. അങ്ങിനെ  ഡിഗ്രി ഫൈനല്‍ കഴിയും മുന്‍പേ  വീട്ടുകാര്‍ ശാലുവിനു അനുയോജ്യനായ ചെറുക്കനെ കണ്ടെത്തിരമേശിന്‌ ബോംബയിലാണ് ജോലിബിസ്സിനസ്സുകാരന്‍. രമേശിനെ ഏട്ടന്മാർക്കൊക്കെ വളരെ  ഇഷ്ടമായികാരണം വേറൊന്നുമല്ല  രമേഷിന്റെ വാചകമടി തന്നെ. എട്ടന്മാരെ അയാൾ കൈയ്യിലെടുത്തിരുന്നുവിവാഹശേഷം ശാലുവുമൊത്ത് രമേശ്‌ ബോംബയ്ക്ക് പറന്നു. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ശാലുവും, സംസാരം തുടങ്ങിയാല്‍ അത് നിര്‍ത്താന്‍  മടിയുള്ള രമേഷും!! ഒത്തിരി  കഷ്ടപ്പെട്ടു ശാലു അവനുമായി  അഡ്ജസ്റ്റ് ചെയ്യാന്‍.

പാര്‍ട്ടികളും ബിസിനസ് ടൂറുകളും  രമേശിന്റെ  വീക്നെസ്സുകള്‍  ആയിരുന്നു. നാട്ടിലെ തൊടികളെയും , പച്ചപ്പുകളേയും, അമ്പലങ്ങളെയും സ്നേഹിച്ചിരുന്ന  ശാലുവിനു  ചിത്രം വരയ്ക്കല്‍ മാത്രമായിരുന്നു ആകെയുള്ള ഹോബി. പാർട്ടികളില്‍  രമേശ്‌ അവളെയും കൂടെ കൊണ്ട് പോയിരുന്നുരമേഷിന്റെ കൂട്ടുകാരന്‍  മോഹിത് - ക്ലബ്ബിന്റെ മാനേജര്‍ - അവന്‍ ശാലുവിനെ പലപ്പോഴും വീക്ഷിച്ചിരുന്നത്  സ്കാനിംഗ്‌ മെഷീന്‍ പോലും തോല്‍കും വിധമായിരുന്നു. അറപ്പാണ് അവള്‍ക്കു  തോന്നിയിരുന്നത്പലപ്പോഴും രമേശിനോട്  പരാതിപ്പെട്ടപ്പോളൊക്കെ  അവന്‍ പൊട്ടിച്ചിരിച്ചു

"ശാലു, അത് നിനക്ക് കിട്ടുന്ന അംഗീകാരമല്ലേനിന്റെ സൌന്ദര്യം  അവരൊന്നു ആസ്വദിച്ചാലെന്താ ? ഞാന്‍ എന്തായാലും ഹാപ്പിയാണ്എന്റെ പെണ്ണ് സുന്ദരിയാണല്ലോ“  - രമേശിന്റെ ഈ മറുപടി കേള്‍ക്കുമ്പോഴേ ശാലുവിനു ദേഷ്യം വരുംഅടക്കാനാവാത്ത കോപത്തോടെ അവൾ  തിരിഞ്ഞു കിടക്കും. അവന്റെ പൊട്ടിച്ചിരികൾ കാതിൽ മുഴങ്ങുന്നത് അവ്യക്തതയോടെ, മയക്കത്തിൽ അവൾ അറിയും.

നാളെ പ്രിയേച്ചിയെ വിളിക്കണം. പ്രിയേച്ചി, അവരാണ് ഈ വിരസതയാർന്ന ലോകത്തിൽ ആകെയുള്ളൊരു ആശ്വാസം. രമേശേട്ടന്റെ ബന്ധുവാണവര്‍. ഇവിടെ വിക്രോളി സ്റ്റേഷന്റെ അടുത്താണ്  താമസം. അവരോടാണ്  എല്ലാ സങ്കടവും,വിഷമങ്ങളും, പരാതിയും പറയുക. മിക്കവാറും രമേഷിന്റെ കൂടെ ശാലുവും അവിടെ പോകാറുണ്ട്. നല്ല സുന്ദരിയും വാചാലയുമുമായിരുന്നു അവർ. തൂവെള്ള നിറവും ആകർഷകത്വം നിറഞ്ഞ ചിരിയുംഅവരുടെ പെർസണാലിറ്റി കാണുമ്പോൾ അസൂയയോടെ നോക്കി നിന്നു പോകുംശാലുവിന്റെ പരാതികള്‍ കേൾക്കുമ്പോൾ മിക്കപ്പോഴും പ്രിയ രമേശിനെ ശകാരിക്കും.

 “എന്തിനാടാ അവളെ ഇഷ്ടമില്ലാതെ പാർട്ടിക്കൊക്കെ കൊണ്ടുപോകുന്നത്.“ -പ്രിയേച്ചി രമേശിനോട് വെറുതെ  കയര്‍ക്കും. മറുപടിയായി രമേശ് മെല്ലെ പുഞ്ചിരിക്കും. ഇതാണ് പതിവ്. ഇപ്പോള്‍ കുറേയായി ചേച്ചിടെ അടുത്തേക്ക് പോയിട്ട്. രമേശിന്റെ ഇടക്കിടെയുള്ള  ബിസിനസ്സ് ടൂര്‍ കാരണം എങ്ങോട്ടും പോകാന്‍ നേരം ഇല്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുവാന്‍ മടിയുമാണ്കോളിംഗ് ബെല്ലിന്റെ കിളിനാദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി. രമേശാകും എന്നു കരുതി ശാലിനി ഓടിപ്പോയി വാതില്‍ തുറന്നു. പക്ഷേ പ്രതീക്ഷിക്കാത്ത ഒരാളെയായിരുന്നു അവിടെ കണ്ടത്മോഹിത് !. 
രമേശ്‌ നഹി ഹേ?“
ജി നഹി.“.
അത് പറഞ്ഞവൾ വേഗം വാതില്‍ തഴുതിടുവാൻ ശ്രമിച്ചു.
ഹേ, ക്യാ  ഹുവ.. പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല..“
ചാരുവാൻ ശ്രമിച്ച വാതിൽ തള്ളിത്തുറന്നു കൊണ്ടയാൾ ക്ഷണിക്കാത്ത അതിഥിയേപ്പോലെ അകത്തേയ്ക്ക് കയറി കസേരയിൽ ഉപവിഷ്ടനായി. ശാലുവിന്‌ തീരെയിഷ്ടമായില്ല അയാളുടെ പ്രവൃത്തി.
നെക്സ്റ്റ് വീക്ക്‌  ഒരു പാര്‍ട്ടി ഉണ്ട്. അതിനു ക്ഷണിക്കാന്‍ വന്നതാ.“- മോഹിത് ഒരു വഷളന്‍ ചിരിയോടെ പറഞ്ഞു. അവള്‍ക്കു എന്തോ അയാളൂടെ അതിക്രമിച്ചുള്ള ആഗമനവും, ചുഴിഞ്ഞ നോട്ടവും, ഇളിഭ്യതയാർന്ന ചിരിയും പിടിച്ചതേയില്ല. എന്തൊക്കെയോ തിരക്കുകള്‍ അഭിനയിച്ച് അവള്‍ പെട്ടന്ന് തന്നെ അവനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രിയേച്ചിയുടെ അരികിലേക്ക് പോകുകയാണെന്ന് പറഞ്ഞ് തത്കാലം അവനെ ഒഴിവാക്കി.


എന്തായാലും വിക്രോളിക്ക് പോകുക തന്നെ. വേഗം പോയി മടങ്ങി വരണം. രാത്രി ആകുന്നതിനു മുൻപേ തിരിച്ചെത്തണം. നല്ല മഴക്കാർ കാണുന്നുണ്ട്. ശാലു ആകാശത്തിൽ വട്ടമിടുന്ന കറുത്ത മേഘങ്ങളെ നോക്കി ആത്മഗതം ചെയ്തു. ഇന്നു മിക്കതും മഴയുണ്ടാകും. ബോംബെയിൽ വന്നിട്ടിതുവരെ ഒരു മഴ നനയുവാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ആദ്യം കണ്ട ഓട്ടോയ്ക്കു കൈ നീട്ടി  ശാലിനി വേഗം ഓട്ടോയില്‍ കയറി.

ഭയ്യാ  വിക്രോളി സ്റ്റേഷന്‍..” - പതിയെ സീറ്റില്‍ ചാരി ഇരുന്നു . ചേച്ചി  ഉണ്ടാകുമോ, എന്തോവിളിച്ചിട്ടു  കിട്ടുന്നുമില്ല. ഊം.. നോക്കാം. മുന്‍ഭാഗം പൂട്ടിയിടും. ആളില്ലെങ്കിൽ തന്നെ വീടിന്റെ പിന്നിൽ  വര്‍ക്ക്‌ ഏരിയ സൈഡില്‍  ഒരു മേശയുണ്ട്അതില്‍ ചാവി ഉണ്ടാകും. പ്രിയേച്ചി മിക്കവാറും എവിടെയെങ്കിലും ഷോപ്പിങ്ങിനു പോയതാകും. കാത്തിരുന്നു നോക്കാം. അപ്പോഴേക്കും വരുമായിരിക്കും. കുറച്ചു നേരം അവരോടൊത്ത് ചിലവഴിച്ച് മനസ്സ് ഫ്രീയാക്കി എടുക്കാൻ മനസ്സ് വെമ്പൽ കൊണ്ടു.

ഓട്ടോക്കാരനു പൈസ കൊടുത്തവൾ  സ്റ്റേഷന്‍ സൈഡിലെ വഴിയിലുടെ വേഗത്തിൽ നടന്ന് ഫ്ലാറ്റിനു അടുത്ത് എത്തി. ഫ്ലാറ്റ് പൂട്ടി കിടക്കുകയാണ്‌.   ചാവി കിട്ടുമോ എന്ന് നോക്കാം. അവള്‍ വീടിന്റെ പിറകിലേക്ക്  ചാവി എടുക്കുവാൻ നടന്നുപിറകിലെ വാതില്‍ പാതി ചാരിയിട്ടേ ഉള്ളുഭാഗ്യം!! അപ്പോള്‍ ചേച്ചി ഉണ്ട്. സന്തോഷത്തോടെ അവള്‍ വേഗം അടുക്കള വഴി അകത്തേക്ക് നടന്നു. പ്രിയേച്ചിയുടെ റൂമിന്റെ വാതില്‍ ചാരിയിരിക്കുന്നു . ആരോ ഉള്ളപോലെ... അമര്‍ത്തിപ്പിടിച്ച ചിരികൾ. ശാലു തെല്ലൊന്നു മടിച്ചു. പിന്നെ പതുക്കെ വാതില്‍ തുറന്നു. ഒരു നിമിഷംഉള്ളിൽ കണ്ട കാഴ്ച..!!അവള്‍ക്ക്  ഭൂമി  കറങ്ങുന്ന പോലെ തോന്നി. കാല്‍ച്ചുവട്ടിലെ മണ്ണ്  ഒലിച്ചുപോകുന്ന പോലെ. രമേശേട്ടനും പ്രിയേച്ചിയും!!! അടുത്ത നിമിഷം.. ശാലിനി പിന്തിരിഞ്ഞു  വാതിലിനു നേരെ നടന്നുഅല്ല ഓടുകയായിരുന്നു അവൾ. ശബ്ദം കേട്ട് പിന്നാലെ വന്ന രമേശ്‌ കണ്ടത് ഓടിപോകുന്ന  ശാലിനിയെയാണ്‌.

മഴത്തുള്ളികൾ ഭൂമിയിലേക്കു ശക്തിയായി പതിച്ചു തുടങ്ങിയിരുന്നു. വെച്ച കാലടികൾ ഓരോന്നും വേച്ചു പോകുന്നത് പോലെയവൾക്കു തോന്നി. ഭൂമിയുടെ അഗാധതയിലേക്കു ആരോ പിടിച്ച് വലിക്കുന്നതു പോലെ... ഉള്ളില്‍ ഒരായിരം അഗ്നിപര്‍വതങ്ങൾ പൊട്ടിയൊഴുകിവരുന്നതു പോലെ. കാറ്റും മഴയും അവളൂടെ ദേഹത്ത് തിമിർത്ത് പെയ്യാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും അവളുടെ ഉള്ളിലെ ചൂട് കുറഞ്ഞില്ല. നനഞ്ഞു ഒട്ടിയ ദേഹവുമായി  എങ്ങോട്ടെന്നില്ലാതെ ശാലു നടന്നു.   പെട്ടന്ന് അവൾക്കരികില്‍ ഒരു കാര്‍ വന്നു നിന്നു.

"ഹേ വാട്ട്‌  ഹാപ്പെണ്ട് ? കം ഇന്‍സൈഡ്." മോഹിതിന്റെത് അധികാര പൂര്‍‌വ്വമുള്ള വിളിയായിരുന്നോ? ശാലിനി അറിയാതെ തന്നെ അവളൂടെ കാലുകൾ യാന്ത്രികമായി തുറന്നിട്ട ഡോറിലൂടെ റണ്ണിങ്ങ് ബോർഡിലേക്ക് തൊട്ടു. യാത്രയിലുടനീളം അയാൾ ചോദിച്ച ചോദ്യങ്ങളൊന്നും അവൾ കേട്ടില്ല. അവളുടെ ഉള്ളില്‍ പ്രതികാരം ഒരു അഗ്നി പോലെ തിളക്കുകയായിരുന്നു.കാര്‍ മോഹിതിന്റെ ഫ്ലാറ്റിനു മുന്പില്‍ ചെന്നു നിന്നു. അവന്റെ പിറകേ ജീവനറ്റ മനസ്സോടെ അവളും ഇറങ്ങി . മാറാൻ കൊടുത്ത വസ്ത്രം മാറോട് ചേർത്തവൾ ഒന്നും മിണ്ടാതെ  മുകളിൽ വട്ടമിടുന്ന പങ്കയില്‍ നോക്കി നിർന്നിമേഷയായി  നിവര്‍ന്നു കിടന്നു. പുറത്ത് മഴയുടെ ആരവം  പിന്നെയും ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നുആ രാത്രി  മഴ തോർന്നതേയില്ലഒപ്പം ശാലുവും.. അവള്‍  മാറുകയായിരുന്നു

ശാലിനിയുടെ  മാറ്റം  നിസംഗതയിലേക്ക്  ആയിരുന്നു .   ഒരു തരം മരവിപ്പ് .ആരോടും  മിണ്ടാതെ  , യാതൊരു  വികാരപ്രകടനങ്ങളും  ഇല്ലാതെ  ശാലിനി  ജനലും  ചാരി  നില്‍ക്കും. എന്താണ്  സംഭവിച്ചതെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അവള്‍ പകച്ചു. നിര്‍വികാരമായി  ശാലിനി അവരെ നോക്കും. ഒഴുകുന്ന പുഴയുടെ  കളകളാരവം  പൊടുന്നെനെ നിന്നാല്‍  എന്നപോലെ  ശാലിനിയുടെ ജീവിതത്തിലെ  നിറങ്ങളും ,ശബ്ദങ്ങളും  നിലച്ചു. ഒരുപക്ഷേ  പ്രതികാരം ചെയ്യാന്‍ വേണ്ടിയാവും  ശാലിനി  തന്റെ   ഇഷ്ടത്തിന്  വിരുദ്ധമായി  മോഹിത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത് . വേണ്ടിയാവും എന്നല്ല. ആയിരുന്നു എന്ന് തന്നെ അവളില്‍ നിന്നും മനസ്സിലാക്കിയത്. പക്ഷെ, പിന്നീട് ആ പ്രവൃത്തി അവളെ വല്ലാതെ ഡിപ്രെസ്ഡ് ആക്കി. സ്വന്തം സത്വം പണയപ്പെടുത്തിയ പോലെ!! അതായിരുന്നു അവളുടെ പ്രശ്നങ്ങള്‍ക്ക് കാരണം...


എല്ലാ കേസിനു താഴെയും കേസിന്റെ ഗതിസ്വയം കണ്ടെത്തിയ ചില അഭിപ്രായങ്ങള്‍, അങ്ങിനെ ചിലതൊക്കെ കുറുച്ചിടാറുണ്ട് . പക്ഷെ, ഈ കേസിൽ എന്തുകൊണ്ടാണോ ഞാന്‍  അത് മറന്നത്!! പാര്‍വതിയാന്റിയാണ് ശാലുവിനെ എന്റെയടുത്തേക്കയച്ചിരുന്നത്നിർവികാരതയോടെ, ആരോടും മിണ്ടാതെ, വാശി പിടിച്ചിരുന്ന ശാലുവിനെ  മാറ്റീ ഇന്നത്തെയവസ്ഥയിലെത്തിക്കാൻ എത്രത്തോളം പാടുപെട്ടിരുന്നുവന്ന് ഇന്നും ഓര്‍ക്കുന്നുമനസ്സിലെ അവസാനത്തെ  രഹസ്യവും പറഞ്ഞു തീർന്ന ആ നിമിഷം... ശാലു പൊട്ടിപൊട്ടികരയുകയായിരുന്നു. ഒരുപാടു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ആ മിഴികൾ നിറഞ്ഞൊഴുകിയത്. അത് അങ്ങിനെയാണ് . ചിലര്‍ക്ക്  ഇതുപോലെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയില്‍, ഒരുതരം ഭ്രാന്തമായ ചിന്താഗതിയാകും. പലപ്പോഴും  സ്വജീവിതം തന്നെ നശിപ്പിക്കും. പിന്നീട്  ഒരുതരം നിസംഗത. ആരോടും മിണ്ടാതെ മൂകമായി ഇരിക്കും. ശാലുവിന്റെ കേസും അതായിരുന്നു. ഒത്തിരി സംസാരിച്ച ശേഷം അവളെ  ഹിപ്നോട്ടിസ്സ് ചെയ്താണ് അവളിലേക്ക്‌  ആത്മവിശ്വാസം ചെലുത്താനായത്. വിശ്വാസം  തകരുമ്പോള്‍  ഉണ്ടാകുന്ന  തകര്‍ച്ച  നേരിടാന്‍  പലപ്പോഴും സാധിക്കില്ല .ജീവിതത്തിന്റെ  ഒഴുക്കിനെതിരെ  പോരാടാന്‍  മനസ്സിന്റെ ശക്തി തന്നെ വേണം .നമ്മളാല്‍  ആവുന്ന വിധം  അവരെ സ്വന്തം മനസ്സിന്റെ ശക്തി തിരിച്ചു എടുക്കാന്‍ സഹായിക്കുക. അതേ നമുക്ക് കഴിയൂ.. ഏതാണ്ട് അഞ്ച് മണിക്കൂറോളം എടുത്ത ആദ്യ  ദിവസത്തെ സിറ്റിംഗ്!! അങ്ങിനെ ഏതാണ്ട്  അഞ്ചോളം സിറ്റിംഗ്  വേണ്ടി വന്നു ശാലുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ശാലുവിപ്പോള്‍ വേറെ വിവാഹം ഒക്കെ  കഴിച്ചു കുഞ്ഞുങ്ങളുമായി സന്തോഷവതിയായി  ജീവിക്കുന്നു.


കൺപോളകൾ തൂങ്ങിത്തുടങ്ങിയിരിക്കുന്നു. ഡയറി അടച്ചു വെച്ചു. നാളെ ഇനി ആരാണാവോ വരുന്നത്. പുറത്ത് മഴ ചാറുന്നുണ്ട്. പണ്ടുള്ളവര്‍ പറയുന്ന പോലെ ശുഭ കാര്യങ്ങള്‍  ചെയ്യാന്‍ തീരുമാനം എടുത്ത കാരണമാകും  ഇപ്പോള്‍  ഈ മഴ..!


Friday, 3 September 2010

ഒരു വാക്ക് മിണ്ടാതെ

കണ്ടിട്ടും  കണ്ടില്ലെന്ന ഭാവം
വിളിച്ചിട്ടും  കേള്‍ക്കാത്ത ഭാവം
ഏറെ മോഹിച്ചു നിന്‍ സ്വരം കാതില്‍ അലയടിക്കുവാൻ
കാതോര്‍ത്തു ചെവി വട്ടം പിടിക്കവേ
   അലയടിച്ചത് പാഴ്വാക്കുകള്‍ മാത്രം..
വാക്കുകളാല്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചിരുന്ന നിന്‍-
   മൊഴികൾ എന്നില്‍ നിറക്കുന്നത്
വെറുപ്പിന്‍ തീരത്ത് ഇഴയുന്ന പുഴുക്കളെ മാത്രം..
കീറിയിട്ട ഓര്‍മ്മകള്‍ നേരിയ ചാരനിറം പൂണ്ടവേ..
വലിച്ചു നീട്ടിയ കച്ചി തുരുമ്പ് പോലും ദ്രവിച്ച നിമിഷം!!
പിടിവള്ളിയ്ക്കായി നീട്ടിയ എന്‍ കരം കവരേണ്ട നേരം..
കൈകളില്‍ അഴുക്കു പടരും എന്ന് നീ ചൊന്ന നേരം..
മിഴിനീരു പോലും ഒഴുകാന്‍ മടിച്ചുവല്ലോ..!!
കുത്തി മലര്‍ത്തിയിട്ട നെഞ്ചകം ഉഴുതുവാന്‍ കാണിച്ച ശുഷ്കാന്തി
എന്നിലെ ആത്മാവിനെ തലോടാന്‍ നീ കാണിച്ചിരുന്നുവെങ്കിലോ ?
മോഹിക്കാന്‍ ഒന്നുമില്ലെന്നു അറിയാമെങ്കിലും; 
   മോഹിക്കാനേറെ കൊതിയുണ്ടെനിക്ക്..
മെല്ലെ വീശിയ കാറ്റിനെ പോലും നീ തടുത്തു നിര്‍ത്തിയ നേരം
അറിഞ്ഞീലാ; അതിന്‍ പിറകില്‍  ഒളിച്ചിരുന്ന കൊടുങ്കാറ്റിനെ.. 
പുഞ്ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കറുത്ത വലയങ്ങള്‍                       
പലപ്പോഴും അറിയുന്നീലാ നാം ഈ ജീവിത സത്യം!!

Saturday, 28 August 2010

അതിഥി

അവന്‍ ഏകാന്തതയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്നു .അവന്റെ ലോകത്ത്  അവന്‍ മാത്രം....   മറ്റാരും ആ ലോകത്തേക്ക് വരുന്നത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല!! നാല് ചുമരുകള്‍ക്കിടയില്‍  മാത്രമായവന്‍ ഒതുങ്ങി കൂടി .മഴയും  വെയിലും മാറി മാറി വന്നുവെങ്കിലും  അവന്റെ ഏകാന്തത  അവനെ വിട്ടു പോയില്ല.. അല്ല, അവന്‍ അതിനെ വിട്ടു പിരിഞ്ഞില്ല എന്നതാണ് സത്യം .

നല്ല കാറ്റും മഴയുമുള്ള  ഒരു ദിവസം ... നേരത്തേ വാതിലടച്ച് ഉമ്മറത്തെ മുറിയിലെ സോഫയില്‍ , കറങ്ങുന്ന ഫാനിനെയും നോക്കി, എന്തൊക്കെയോ അലോചിച്ച് കൊണ്ട്  കിടക്കുകയായിരുന്നു അവന്‍.. പെട്ടന്നാണ്   വാതിലില്‍ ഒരു മുട്ട് കേട്ടത് .അത് പിന്നെ  തുടരെ തുടരെ ആയി .ഒരീച്ച പോലും കടന്നു വരാന്‍ ഇഷ്ടപെടാത്ത തന്റെ  ലോകത്ത് ആര്   എന്ന ചോദ്യവുമായി  അവന്‍ വാതില്‍ തുറന്നു .അപ്പോഴാണ്  നനഞ്ഞു കുതിര്‍ന്ന  അവളെ കണ്ടത് !


തണുത്തു   വിറയക്കുന്നുണ്ടായിരുന്നു അവള്‍ ‍..  അവന്‍  എന്തെങ്കിലും    ആരായും     മുന്‍പ് അവള്‍ അകത്തേക്ക് കയറി,  അവനിലേക്ക്‌ ചേര്‍ന്നു നിന്നു.  ആ മുഖത്തെ  'നിസ്സഹായത'   അവനെ അവളിലേക്ക്‌ അടുപ്പിച്ചു ..........
അങ്ങിനെ ആ അതിഥി  അവന്റെ  ജീവിതത്തിന്റെ ഭാഗമായി!! അവളുടെ കുറുമ്പുകള്‍  അവന്റെ ജീവിതത്തിന് വീണ്ടും  നിറങ്ങള്‍  നല്‍കി!!! അവന്റെ ഏകാന്ത ലോകത്ത് അവള്‍ അവന് കൂട്ടായി ...അവര്‍ ഇരുവരും മാത്രമുള്ളൊരു കൊച്ചുലോകം !!!!
അവന്‍ അവളെ  കിങ്ങിണി എന്ന് പേരിട്ടു വിളിച്ചു.. മ്യാവു, മ്യാവു.....  അവള്‍ അവന്റെ കാലില്‍ ഉരുമ്മി നിന്നു .  അവന്റെ സ്വന്തം 'കിങ്ങിണി പൂച്ച'!!!. 

Sunday, 22 August 2010

.ഇത്തവണയും ഓണം നമ്മുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയുന്നത് തമിഴ് നാട് തന്നെ

ഓണം കുട്ടികളെ  സംബന്ധിച്ചു പരീക്ഷ കഴിഞ്ഞുള്ള  ദിവസങ്ങളായതിനാല്‍ അവരാണ് ശരിക്കും  ഓണത്തിന്റെ വരവിൽ  സന്തോഷിക്കുന്നത്.  മുക്കുറ്റിയും തുമ്പപ്പൂവും തേടി നടന്ന ബാല്യം ഇന്ന് ഓര്‍മ്മകളില്‍ മാത്രം.
ഓണം  ഇപ്പോഴും  എല്ലാവര്‍ക്കും പ്രിയങ്കരമാണ്. ഒത്തിരി കച്ചവടീകരിച്ചു മട്ടിലും ഭാവത്തിലും  ലാളിത്യം മാറിയാണ്  ഓണം നമുക്ക് മുൻപിൽ ഇപ്പോൾ എത്തുന്നത്.  എന്നാലും  ഓണത്തിന്റെ   പത്തു ദിവസം പോകുന്നത്  അറിയില്ല.  ഒഴിവു ദിവസങ്ങള്‍ മൊത്തം ഉത്സവം പോലെ കൊണ്ടാടാന്‍ സാധിക്കുന്നത് ഓണത്തിന് മാത്രം സ്വന്തം. വള്ളംകളി, തുമ്പി തുള്ളല്‍ , തിരുവാതിരകളി, കുമ്മാട്ടി, പുലിക്കളി, ഓണത്തല്ല്, തലമപ്പപന്ത് കളി  എന്നിങ്ങനെ പലതരം കളികളും കലകളുമായി ബന്ധപ്പെട്ടൊരു  ആഘോഷം വേറെയില്ല.  പൂക്കളും, തുമ്പികളും, കൊയ്ത്ത് കഴിഞ്ഞ നെല്‍ പാടങ്ങളും എല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകത.  വീട്ടുമുറ്റത്ത്‌ വയ്ക്കോല്‍ കൂനകള്‍ നിറയുമ്പോള്‍ അവയ്ക്ക് മുകളിലുടെ പറക്കുന്ന തുമ്പികളെ  പിടിക്കാന്‍  ഞാനും എന്റെ അനിയനും  തമ്മില്‍ ഒരു  മത്സരമാണ്‌.  തുമ്പിയെ പടിച്ചു കല്ലെടുക്കല്‍, വാലിൽ നൂലു കെട്ടി പറപ്പിക്കൽ അങ്ങിനെ ഓരോ..  ഇന്നിപ്പോള്‍  തുമ്പിയുമില്ല; മണ്ണും ഇല്ല എന്ന മട്ടാണ്. തറവാട്ടില്‍ എല്ലാവരും   ഓണത്തിന് എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടിപട്ടാളം ‘തലമ പന്ത്‘  കളിക്കാന്‍ പുറപ്പെടും. വീട്ടില്‍  മുഴുവനുംആണ്‍കുട്ടികള്‍  ആണ്. അപ്പോള്‍ അവരുടെ കൂടെ കൂട്ടണം എങ്കില്‍ പന്ത് കളിയ്ക്കാന്‍ ചെല്ലണം. തലമ  തൃശൂര്‍ ജില്ലയില്‍  ചേലക്കരയില്‍  മാത്രമുള്ള കളിയാണ്‌.  ഇപ്പോള്‍ ചിലയിടത് ഒക്കെ  ഉണ്ടെങ്കിലും  ഞങ്ങളുടെ  നാട്ടില്‍  ഉള്ള കളിയില്‍  നിന്നും വ്യത്യസ്തമാണ് മറ്റിടങ്ങളിൽ.  കൈ കൊണ്ടും കാൽ കൊണ്ടുമാണ് ഈ കളി കളിക്കുക. തോല്‍ പന്താണ്  ഉപയോഗിക്കുന്നത്.  ചോറ് നിക്കീയ ചകിരി മൃഗത്തോലില്‍  പൊതിഞ്ഞാണ്  പന്ത് ഉണ്ടാക്കുന്നത്. ഏഴു പേരുള്ള ടീം ആണ്  കളിയ്ക്കാന്‍ ഇറങ്ങുക.  തലമ, ഒറ്റ , എരട, തോടമ, പിടിചാന്‍, കാക്കൂടി,  ഒടി തുടങ്ങിയ  ഏഴു ഘട്ടങ്ങള്‍  കടന്നാണു കളി നടക്കുക. കൊച്ചിരാജാവ്  വഴിയാണ് ഈ കളി ഇവിടെ എത്തിയത് എന്നാണു പഴമക്കാര്‍ പറയുന്നത്. വാശിയേറിയ കളിയായതോടെ ഇപ്പോള്‍ ട്രോഫി  ഒക്കെ കൊടുക്കുന്നുണ്ട്.  ഓണം; ഇതുപോലുള്ള  പലതരം കളികളും കൂടേ ചേര്‍ന്നത് ആണല്ലോ. കുട്ടികളില്‍  ഓണത്തിന്റെ  മഹത്വം എത്രത്തോളം എത്തുന്നുണ്ട്  എന്ന് അറിയില്ല.  എന്നാലും പഴയ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കേണ്ടത്  നമ്മള്‍ മുതിർന്നവർ തന്നെ.


ഇന്നിപ്പോള്‍തമിഴ് നാട്ടില്‍  നിന്നും പൂക്കള്‍ വരുന്നതിനാലാണല്ലോ നമ്മുടെ നാട്ടില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കുന്നത്‌. കേരളത്തിന്റെ ഈ ദേശിയ ഉത്സവം  സ്പോണ്‍സര്‍ ചെയുന്നത് തമിഴ്നാടാണിപ്പോൾ.  ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്  ഈ കമ്പനി, ആ കമ്പനി എന്നൊക്കെ പറയുന്നതു പോലെ  പച്ചക്കറികളും പൂക്കളും;  ഇനി ഇപ്പൊ കോഴി വേണമെങ്കില്‍, (കണ്ണൂര്‍ സൈഡിലൊക്കേ  ഓണത്തിന് കോഴിക്കറി വേണമല്ലോ!!)  അതു നമുക്ക് നിർലോഭം വിതരണം ചെയ്യുന്ന തമിഴ്നാടിനാണു ഇത്തവണയും  ഓണം നമുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്യുവനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത് !!  ഒരു കിറ്റ്‌ പൂ കിട്ടണമെങ്കില്‍ അമ്പതു രൂപ  കൊടുക്കണം.  അതില്‍ അധികവും  ചെണ്ടുമല്ലി,  വാടാമല്ലി ഒക്കെയാണ്.  നാടന്‍ പൂക്കളൊക്കെ  ദുബായിക്ക്  പോയോ?? അതോ അമേരിക്കയിലേയ്ക്കോ??  അവിടൊക്കെയല്ലെ ഇപ്പോൾ ഓണം തകൃതിയായി   നടക്കുന്നത്.

ഇവിടെ തൃശ്ശൂരിലെ ഓണം പറയാം..
KTDC  ഓണം ഈ കൊല്ലവും ഉണ്ട് കേട്ടോ.  പായസമേള    റെഡിയായി.(ചിത്രങ്ങള്‍  ഫോട്ടോ ബ്ലോഗിലുണ്ട്  ഓണത്തിരക്കും,പായസ  മേളയും )  തേക്കിന്‍കാട്‌  മൊത്തം  പൂകച്ചവടക്കാര്‍  ഏറ്റെടുത്തു.  (ഇന്ത്യാവിഷന്‍  നികേഷ് കുമാർ പറയുന്നപോലെ) മാവേലി സ്റ്റോറുകൾ, സപ്ലൈകോകൾ ഇത്യാദി എല്ലാ വിഭാഗക്കാരും ന്യായവിലയിൽ പലചരക്കുകൾ വിതരണത്തിനു സജ്ജമായി മത്സരിച്ച് ഓണവിപണിയിൽ ഒരുങ്ങിഎത്തിയിട്ടുണ്ട്.  സ്ഥലം ഗവണ്മെന്റ്  മോഡല്‍ ഗേള്‍സ്‌  സ്കൂൾ.  സത്യത്തില്‍ ഇപ്പോൾ ഇതുപോലുള്ള  വിപണികള്‍ കാണുമ്പോളാണ് ഓണംദിനങ്ങൾ ആഗതമായിയെന്നത്  ശരിക്കും ഫീല്‍ ചെയുന്നത്.  തൃക്കാക്കരപ്പനെ ഒന്നു കാണേണ്ടതു തന്നെ!!  ഓടിലും ,മരത്തിലുമൊക്കെയുള്ള ഓണത്തപ്പന്മാർ  വിപണിയില്‍ സുലഭമായി എത്തിയിട്ടുണ്ട്.  ഒട്ടുമിക്ക തൃശൂരിലെ ഹോട്ടലുകളും വിപുലമായ ഓണസദ്യ വാഗ്ദാനം ചെയ്ത് തയ്യാറായിട്ടുണ്ട്.  പിന്നെ വസ്ത്രവ്യാപാരസ്ഥാപനങ്ങൾ;  മനം കവരുന്ന ഇളവുകളും   കൊതിപ്പിക്കുന്ന പരസ്യങ്ങളുമായി ജനഹൃദയങ്ങളെ ആകർഷകമാക്കുന്നു.  പുരുഷജനങ്ങളുടെ പോക്കറ്റ്‌ ഭാരം കുറക്കാന്‍  ഭാര്യമാരുടെ സഹായിയായി ഇത്തരം വമ്പിച്ച റിഡക്ഷൻ സെയിലിൽ വിതരണം ചെയ്യുന്നത്; പലപ്പോഴും ഒട്ടും നിലവാരമില്ലാത്ത വസ്ത്രങ്ങള്‍  ആയിരിക്കും.  ഇനി അപ്പോള്‍ പത്രങ്ങളിലൂടെ  നോക്കിയാലോ?  പരസ്യങ്ങളുടെ മറ്റൊരു മായാലോകം.  വീട്ടില്‍ നന്നായി ഓടുന്ന ടീ വീ, ഫ്രിഡ്ജ്  തുടങ്ങിയ  ഉപകരണങ്ങള്‍; എന്തിനു അടുപ്പ് പോലും പോയി മാറ്റി വാങ്ങാന്‍ തോന്നും. അത്രയ്ക്ക് പരസ്യങ്ങള്‍  സ്വാധീനിക്കുന്നുണ്ട് ഓണക്കാലങ്ങളിൽ ജനങ്ങളെ..!!

പൂക്കള മത്സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ലുലുവില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് വാര്‍ത്തയില്‍ വന്നത്  കഴിഞ്ഞ ദിവസങ്ങളിലാണല്ലോ. സ്കൂളുകളിലും ഇപ്പോൾ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഓണത്തിനെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നുണ്ട്.  പല വിദ്യാലയങ്ങളും ഇപ്പോളിതൊരു  അഭിമാന പ്രശ്നം പോലെയാണു നടത്തുന്നത്.  മോന്റെ L KG  ക്ലാസ്സില്‍  പൂക്കളമത്സരം ആയിരുന്നു.  എല്ലാകുട്ടികളും ഒറ്റയ്ക്ക് പൂ ഇടണം. എന്തായാലും മോന് കിട്ടി ഒന്നാം സ്ഥാനം..!!  പൂക്കള്‍  വാങ്ങി  കൊടുത്തതില്‍  പകുതിയും അവന്‍ തിരിച്ചു കൊണ്ട് വന്നപ്പോള്‍;  എന്തു രൂപത്തിലായിരിക്കും പൂക്കളം (പൂക്കൊളം) എന്ന്  വിചാരിച്ചിരുന്നു.  ചെന്നപ്പോള്‍  സമ്മാനം കിട്ടിയിരിക്കുന്നു.  സന്തോഷമായി കെട്ടോ. എന്നാലും പിള്ളാര്‌ പാവം  ഒറ്റയ്ക് ഇട്ടതല്ലേ;  ഒരുകണക്കിന് എല്ലാവരും  വിജയികള്‍ തന്നെ.  മൂത്തവന്റെ സ്കൂളിൽ  ആഘോഷം  രക്ഷിതാക്കൾ കൂടി പങ്കെടുത്തു കൊണ്ടാണു. അവരുടെ കലാപരിപാടികളാണു  മക്കള്‍ക്ക്‌ വേണ്ടി. നാടകം, ഡാന്‍സ് എന്നൊക്കെ പറഞ്ഞു ഒന്നു രണ്ടു വർഷമൊക്കെ പങ്കെടുത്തു.  ഇപ്പോള്‍ പുതിയ ആളുകൾക്ക്  ഒഴിഞ്ഞു മാറി കൊടുത്തു.  പുലിക്കളി, കുമ്മാട്ടി ഒക്കെ സ്കൂളില്‍  ഉണ്ടാകാറുണ്ട്.  അതും ഒരു രസം !!

തൃശൂര്‍ പുലിക്കളി പ്രസിദ്ധം ആണല്ലോ.  പുലികള്‍ക്കു പ്രതിഫലം കൂട്ടണമെന്നും പറഞ്ഞു  നിലവിളിയാണ്.  എന്തായാലും ഇത്തവണ  സമ്മാന തുക കൂട്ടാം എന്ന് മേയര്‍  വാഗ്ദാനം ചെയ്തിരിക്കുന്നു.  അതുകൊണ്ട് തന്നെ പുലിക്കളിക്കാർ സന്തോഷത്തിലാണ്. പുലിക്കളി പിരിവും നടക്കുന്നു. എന്തൊക്കെ പറഞ്ഞാലും  നാലാം ഓണം തൃശൂര്‍ നിവാസികള്‍ക്ക്  അത്യന്തം സന്തോഷമേകുന്ന ദിവസമാണ്. അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂർ നഗരവും നഗരവാസികളും ആഹ്ലാദതിമിർപ്പിൽ നിറയും.   ഓരോ തവണയും വീറും വാശിയുമുള്ള പുലിക്കൂട്ടങ്ങൾ ഇറങ്ങുന്നുണ്ട്.  ഇതൊക്കെയെങ്കിലും ഈ തവണത്തേ പ്രധാന വിശേഷം സദ്യയേക്കുറിച്ചുള്ളതാണ്. തൃശ്ശൂരില്‍ കണ്ണന്‍ സ്വാമി എന്നൊരു വിദ്വാൻ സദ്യക്കായി മാത്രം ഒരു “സൂപ്പര്‍ മാര്‍ക്കറ്റ്‌ " തുടങ്ങിയിരിക്കുന്നുവത്രെ !!  അപ്പോള്‍ ഓണത്തിനു തൃശൂര്‍ക്കാര്‍ക്ക് സദ്യയ്ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല എന്ന് ചുരുക്കം. പായസം,കാളന്‍, ഓലന്‍  തുടങ്ങി ഇത്യാദി എല്ലാ  വിഭവങ്ങളും സെലെക്ട് ചെയ്ത് വേണ്ടത് നമ്മുക്ക് വാങ്ങാം !!  നേരത്തേ  ബുക്ക്‌ ചെയ്തിട്ടില്ല എന്ന പ്രശ്നമൊന്നും വരുന്നില്ല.  എത്രയാവശ്യവും നിറവേറ്റി കൊടുക്കുമത്രേ !!  അപ്പോ ഇനി;  അതിഥി ദേവോ ഭവ: എന്ന വാചകം സത്യം ആക്കാം ഓരോ തൃശൂര്‍ക്കാരനും..:)

ഓണം; മഹാബലിത്തമ്പുരാൻ  ഭരിച്ച  ആ മനോഹരമായ നിമിഷങ്ങള്‍, അതെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം.  ഹര്‍ത്താലും, ലഹളകളും  നിറഞ്ഞു  നമ്മുടെ നാട്ടില്‍ നല്ല ഒരു  വികസനം പോലും ഇല്ല.  ആകെ;  “ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം“  കാസറ്റ് മാത്രം മുടങ്ങാതെ എല്ലാ കൊല്ലവും വരുന്നുണ്ട്.  പൂക്കളും, പച്ചക്കറികളും എല്ലാം നമ്മുടെ നാട്ടില്‍ നിന്നു തന്നെ  കിട്ടുമോ?  അങ്ങിനൊരു ഓണം നമുക്ക് സ്വപ്നം  കാണാം.  മുല്ലപ്പൂവും  സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു  അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍  അവരാണ്  ഓണത്തിന്റെ ഒരു സൗന്ദര്യം.  അതെങ്കിലും അന്യം നിന്നു പോവാതെ നമുക്കു കാത്തുസൂക്ഷിക്കാം.  ഏല്ലാവര്‍ക്കും എന്റെയും കുടുംബാഗംങ്ങളൂടേയും  നന്മ നിറഞ്ഞൊരു ഓണം ആശംസിക്കുന്നു

Sunday, 15 August 2010

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം. ഇത്  എന്താണെന്ന് എത്ര പേര്‍ക്ക് അറിയും എന്നെനിക്കറിയില്ല.  പണ്ട് സ്കൂളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖയെ കുറിച്ച് അല്ലെ ?  അപ്പോള്‍  അതിനെ കുറിച്ച്  പറഞ്ഞു സമയം  കളയുന്നില്ല.  നേരെ കാര്യത്തിലേക്ക്  കടക്കാം.

നെപ്റ്റ്യൂൺ   രാജാവിനെ  ആണ് കടലിന്റെ ദേവനായി കരുതുന്നത്.  രാജാവിന്റെ മകളായി മത്സ്യകന്യകയും.  കടലിന്റെ  ഓരോ താളവും ദേവന്റെ  ഇഷ്ടമനുസരിച്ചാണ്  എന്നാണ്  വിശ്വാസം.  കടലിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ട  ചുമതല ദേവനില്‍  നിക്ഷിപ്തമായതിനാല്‍  ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കുമ്പോള്‍  അദേഹത്തിന്റെ  അനുമതി വാങ്ങിയിരിക്കണം എന്നൊരു വിശ്വാസം സെയിലെർസിന്റെ ഇടയിലുണ്ട്.  ആദ്യമായി  ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍  നെപ്റ്റ്യൂൺ ദേവന്റെ അനുവാദം ഇല്ലാതെ കടന്നാല്‍ തടവുകാരായി  പിടിച്ചു കൊണ്ട് പോകും. അവര്‍ക്കുള്ള ശിക്ഷ  രാജാവ്‌ തീരുമാനിക്കും.  ആയതിന്റെ പ്രതീകാത്മകമായി  കപ്പലില്‍  ഇതുപോലെ  ആഘോഷിക്കാറുണ്ട്.  ഇതുപോലെ ഞങ്ങളുടെ ഷിപ്പില്‍  ഉണ്ടായ 'ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കല്‍  ആഘോഷം '   അതാണ് ഞാൻ നിങ്ങളുമായി  പങ്കുവെയ്ക്കുന്നത്.
(പഴയ കാലത്തേ ക്രോസിംഗ്  പിക്ചർ $ ഇപ്പോഴത്തേ ഒരു  പിക്ചര്‍)
കപ്പല്‍  സൌത്ത് ആഫ്രിക്ക, ഓസ്ട്രേലിയ  എന്നിവടങ്ങളില്‍ കൂടി പോകുമ്പോഴാണ്  ഭൂമദ്ധ്യരേഖ കടക്കാന്‍  സാധിക്കാറുള്ളത്.  ഇതുപോലുള്ള  ഒരു യാത്രയിലാണു   ഭൂമദ്ധ്യരേഖയുടെ  മുറിച്ചു കടക്കല്‍ ആഘോഷം  കാണുവാന്‍  സാധിച്ചത്.  1989 ശേഷം  ആഘോഷങ്ങള്‍  കുറച്ചു കൂടി സമാധാനമായി  എന്ന് പറയാം.  മുന്പ്  പലപ്പോഴും വളരെ  മോശമായിട്ടാണ് ഈ ആഘോഷം  നടന്നിരുന്നത്  എന്നാണ് അറിയാന്‍ സാധിച്ചത്.  മരണം വരെ  ഒരു തരം  റാഗിങ്ങ്  പോലെ  ഈ പരിപാടികള്‍   നടന്നിരുന്നു എന്നാണ് ആദ്യ കാല റിപ്പോര്‍ട്ട്‌.  എന്തായാലും  ഇപ്പൊ അങ്ങിനെയൊന്നും അല്ല കെട്ടോ.  കപ്പലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കും  രാജാവ്‌.  കൂടെ റാണിയെ പോലെ വേഷം കെട്ടി ഒരാളും ഉണ്ടാകും. ഭൂമദ്ധ്യരേഖ ഇതിനു മുന്‍പ് മുറിച്ചു കടന്നവര്‍ ആയിരിക്കും രാജാവും റാണിയും ആകുക  കേട്ടോ.  പുതിയ  ജോലിക്കാര്‍, ഇതുവരെ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കാത്തവര്‍ ആയിരിക്കും  പ്രതികള്‍.  രാജാവ്‌   വലിയ  പഞ്ഞി താടിയും, കയ്യില്‍  ശൂലവുമൊക്കെ പിടിച്ചാണ് നില്‍ക്കുക.  റാണി; നല്ല ഒരു സുന്ദരിയെ പോലെ അണിഞ്ഞു  ഒരുങ്ങും.  ബാക്കി  ഉള്ളവരില്‍  ഭൂമദ്ധ്യരേഖ മുന്‍പ് മുറിച്ചു കിടന്ന  ആളുകള്‍; ഭടന്മാരെ  പോലെ പ്രതികളെ  പിടിച്ചു  കൊണ്ട്  വരും.  പിന്നെ  രാജാവിന്റെ തീരുമാനം പോലെ ശിക്ഷ വിധിക്കും.  ചെറിയ ശിക്ഷകള്‍ .  ഉള്ളത് പറഞ്ഞാല്‍   എല്ലാ ഷിപ്പുകളിലും (എല്ല്ലാ രാജ്യക്കാരുടെ) ഒരുപോലെയാണ് ശിക്ഷാവിധികള്‍ .  കയറു കൊണ്ട്  ചുറ്റി വരിയല്‍ , മുടി വടിക്കല്‍ അങ്ങിനെ അങ്ങിനെ.....


ഞങ്ങളുടെ കപ്പലില്‍  ചീഫ് എഞ്ചിനീയര്‍ ആയിരുന്നു  രാജാവ് ആയതു.  ഏട്ടന്‍ അപ്പോള്‍ ചീഫ് ഓഫീസര്‍ ആയിരുന്നു.  കപ്പിത്താന്‍ വേറെ ഒരു ആളായിരുന്നു. ആ കപ്പലില്‍   ഞങ്ങള്‍  മാത്രമേ  ഫാമിലിയായി  ഉണ്ടായിരുന്നുള്ളു .  ആദ്യമായി കടക്കുന്നവരായിരുന്നു  അപ്പുവും (മോന്‍)  ഞാനും.  ഞങ്ങളെ  പ്രതികള്‍ ആക്കും എന്നായി  അവര്‍.  ഞങ്ങള്‍  പേടിച്ചു  ലഹള തുടങ്ങി. അവസാനം മോനെ അവര്‍ ചേര്‍ത്തു.  ഞാന്‍  ബ്രിഡ്ജില് ‍(ഷിപ്പില്‍ വീല്‍ ഉള്ള ഭാഗം മുകളില്‍ ആണ് അതാണ് ബ്രിഡ്ജ്)  പോയി അവിടെ സൈഡില്‍  ഉള്ള വിങ്ങ്സില്‍ പോയി നിന്നു.  അപ്പോഴേയ്ക്കും ചീഫ് എഞ്ചിനീയര്‍ വലിയ പഞ്ഞിത്താടിയൊക്കെ വെച്ചു വന്നു.  ഒരു  എ.ബി (സീ മാന്‍)  റാണി ആയി. ഹാ !! നല്ലൊരു സുന്ദരിക്കുട്ടിയായി ഒരുങ്ങിയിരുന്നു അയാള്.  അപ്പോഴ്ക്കും  ഫോര്‍ത്ത് എഞ്ചിനീയറെ  ഒക്കെ അവര് പിടിച്ചു കെട്ടി കൊണ്ട് വന്നു.  കൈകള്‍ ബായ്ക്കില്‍ വെച്ചു കെട്ടി അവരെ കൊണ്ട് വന്നു; രാജാവിന്റെ മുന്പില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി.  ഇനിയാണ് ശിക്ഷ വിധിക്കല്‍. കുറച്ചു പേരുണ്ടായിരുന്നു പ്രതികളായിട്ടു.  അവരെ ആദ്യം കയറു കൊണ്ട് ഉടലാകെ കെട്ടി, പിന്നെ ചിലരുടെ തലമുടി, മീശ ഒക്കെ  പകുതി വടിച്ചു.  അതിനു ശേഷം കരി ഓയില്‍ മുഖത്തു തേച്ചു.  പിന്നെ തലയില്‍ കോഴിമുട്ട ഉടച്ചു.  കഷ്ടം തോന്നി. നല്ല ഗ്ലാമര്‍ ഉള്ള ആളുകള്‍ ഒക്കെ ആകെ കരിപാത്രത്തില്‍ വീണു ഉരുണ്ട പോലെ !! ഇടയ്ക്കു ചിലര്‍ മുകളിലെ ഡെക്കില്‍ എന്നെ കണ്ടതോടുകൂടി ചമ്മുന്നത് കാണാമായിരുന്നു. പാവം മോന്‍ ;  അവര്‍ ചുമ്മാ കവിളില്‍ കരി കൊണ്ട് ഒന്നു വരയിടാന്‍ ചെന്നപ്പോള്‍  കരച്ചില്‍  തുടങ്ങി.  എന്തായാലും അവര്‍ അവനെ  ഒന്നും ചെയ്തില്ല. പ്രതികളുടെ ഒപ്പം നിര്‍ത്തി എന്ന് മാത്രം.  ഹെവിഓയില്‍   ‍, കരി ഓയില്‍  പിന്നെ വിസ്കി എല്ലാം കൂടി ചേര്‍ത്തൊരു  ഡ്രിങ്ക് അവരെ കൊണ്ട് കുടിപ്പിക്കും.  അതിനുശേഷം സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നു.  ഇനി എവിടെയും ഇതുപോലുള്ള ശിക്ഷ  കിട്ടാതെ  ഇരിക്കാന്‍.   മോനും കൊടുത്തു അവരൊരു സര്‍ട്ടിഫിക്കറ്റ് ഇതുപോലെ. അതിനുശേഷം   തുണിഊരി ഓടിക്കാറൊക്കെയുണ്ട്.  ഞാന്‍ ഉള്ള കാരണം അവരു രക്ഷപെട്ടു !!

ഇതിനോട് അനുബന്ധിച്ച് ചില ഷിപ്പുകളില്‍  ആണുങ്ങള്‍  പെണ്‍വേഷവും, പെണ്ണുങ്ങള്‍ ആണ്‍ വേഷവും കെട്ടി ഡെക്കില്‍ നൃത്തം വെയ്ക്കാറുണ്ട്.  ഹോർസ് പൈപ്പു കൊണ്ട് വെള്ളം ശക്തിയായി അവരുടെ മേല്‍  സ്പ്രേ ചെയ്യിക്കും. അതു പോലെ ഞങ്ങളൂടെ ഷിപ്പിലും പ്രതികളെ നനപ്പിച്ചിരുന്നു.  എന്തൊക്കെ പറഞ്ഞാലും കടലും കടലിന്റെ മക്കളും ഈ നെപ്റ്റ്യൂന്‍  രാജാവിനെ  വിശ്വസിക്കുന്നു.  ഭൂമദ്ധ്യരേഖ  മുറിച്ച് കടന്നവരെ രാജാവിന്റെ മക്കളായി കരുതുന്നു.  കടല്‍ യാത്രക്കിടയില്‍  ഇതുപോലുള്ള ആഘോഷങ്ങള്‍  ജോലിക്കാരുടെ മനസ്സില്‍ സന്തോഷവും , കുസൃതിയും ,അതിലുപരി  മാനസികോല്ലാസവും   നിറയ്ക്കുന്നു.  ദേശവും കുടുംബവും വിട്ടു കടലിന്റെ മക്കളായി  മാറുന്ന അവര്‍  കടലുമായി  ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ചെയ്യുവാന്‍ ഇഷ്ടമുള്ളവരാണ്. അന്ന്;   ആഘോഷങ്ങള്‍ക്ക്  ശേഷം  എല്ലാവരും ചേര്‍ന്നൊരു  പാര്‍ട്ടി.  അതോടെ ആഘോഷങ്ങള്‍ക്ക് തീരശീല വീഴുന്നു.