Followers

Monday, 20 December 2010

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ..  ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!

കയ്യോ കാലോ ആദ്യം വളരുന്നത്‌ എന്നു ആറ്റുനോക്കി വളര്‍ത്തിയവസാനം;  വൃദ്ധസദനത്തില്‍  കഴിയുന്ന അമ്മമാർക്കു വേണ്ടിയാണീ പോസ്റ്റ്‌.  കഴിഞ്ഞ ദിവസം msw  ക്ലാസ്സിന്റെ  ഫീല്‍ഡ് വര്‍ക്ക് ആവശ്യത്തിനായി പോയപ്പോള്‍ നേരിട്ട് കാണുവാൻ സാധിച്ച; മനസ്സിനെ മുറിവേൽ‌പ്പിക്കുന്ന ചില നിശ്ചലദൃശ്യങ്ങൾ എല്ലാവരോടുമായി പങ്കു വെയ്ക്കണമെന്നു തോന്നി..



പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയുടെ ആരവം പോലെ സങ്കടങ്ങളുടെ, പരാതികളുടെ ലോകം ആകും എന്നു കരുതിയ നേരം; പിടിച്ചു നിര്‍ത്തി പെയ്യുന്ന ചാറ്റൽ മഴയുടെ അനുഭവം പലപ്പോഴും നെഞ്ചില്‍  തട്ടി.  അടുക്കുംതോറും വറ്റാത്ത  ഉറവകള്‍ പലരിലും ഒഴുകാന്‍ വിങ്ങി നിൽക്കുകയാണ് എന്നറിഞ്ഞ നേരം..  നീട്ടിയ കൈകളില്‍ ഉതിര്‍ന്നുവീണ  മിഴീനീർത്തുള്ളികൾ,  ആര്‍ക്കു ഞാന്‍ സമര്‍പ്പിക്കും.  മുറിക്കു വെളിയിലായി മെല്ലെ വീശിയടിച്ച മന്ദമാരുതതൻ പോലും അവര്‍ക്കരികിലൂടെ  വീശാന്‍ മടിച്ച് അകന്നു നിന്ന പോലെ.  മനസ്സിന്റെ നിയന്ത്രണത്തെ കുരുക്കിട്ടു പൂട്ടിയ അഴികള്‍ക്കിടയിലൂടെ  പരതി    നടക്കുകയാണ് പലരും..!  ആരാണ് ശരി? എന്താണു തെറ്റ്? എന്ന ചോദ്യവുമായി..!  യൌവനകാലം മുതൽക്കേ കുടിയേറി പാർക്കേണ്ടിവന്ന ചിലർ.  അവരുടെ മുഖത്തു ഒരു തരം നിസ്നംഗത ഭാവമാണ്.  ചെന്ന് കേറിയപ്പോഴേ ഒരാള് വന്ന് കൈ തന്നു. ഒരു തമിഴത്തി. കുറേ ദിവസങ്ങളായി അവർ വെള്ളം കണ്ടിട്ട് എന്നു തോന്നി.  സൌഖ്യമാ..??  ഇതില്‍ കൂടുതല്‍ തമിഴ് എനിക്കും അറിയില്ല; അതിനാല്‍ തന്നെ അവരെ ഉപേക്ഷിച്ച് മറ്റു മുറികളുടെ നേർക്ക് നടന്നു.  സദനത്തിലെ പുറംഭാഗം മനോഹരമായ പുന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ചുവെങ്കില്‍; നേർവീപരിതമാണ് അകവശങ്ങൾ.  സ്വയം വൃത്തിയാകാനും, സ്വന്തം കിടക്കവിരി മാറ്റുവാന്‍ പോലും പലര്‍ക്കും മടിയാണെന്നു തോന്നി. മടിയല്ല..;  അവർക്ക് അവരോടു തന്നെതോന്നുന്ന ഒരു തരം വെറുപ്പ്‌.  അതിങ്ങനെ പ്രകടിപ്പിച്ച്; മനസ്സിലുള്ള അടക്കാനാവാത്ത രോഷത്തിനോ,  വിരക്തിക്കോ സ്വയം സമാധാനം കണ്ടെത്തുന്നു അവർ.  അതിനു പല മുടന്തന്‍ ന്യായങ്ങളും അവരു നിരത്തുന്നുമുണ്ട്.  കുറെയൊക്കെ സത്യവുമുണ്ട് കേട്ടോ.  പലര്‍ക്കും തുണി മാറ്റാന്‍ പോലും പേടിയാണ്. അവരുടെ തുണികൾ അലക്കിയിട്ടാല്‍  മറ്റുള്ളവര്‍ കൊണ്ടുപോകുമത്രേ..!  അതിനവർ കണ്ടുപിടിച്ച എളുപ്പ മാർഗ്ഗമാണ്; ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ  മാറാതെയിരിക്കുക..!  ഇടയ്ക്കിടയ്ക്ക് കിടക്ക വെയിലത്തിട്ട് ഈർപ്പം കുറയ്ക്കാനോ; ആഴ്ചയിലൊരിക്കലെങ്കിലും ബെഡ്ഷീറ്റ്  മാറ്റുവാനോ ഒന്നും തന്നെ അവര്‍ ശ്രമിക്കുന്നേയില്ല.  വിയർപ്പിന്റെ മനം മടുപ്പിക്കുന്ന കൂറ മണം കൊണ്ട് അത്രയ്ക്ക് വൃത്തിഹീനമായിട്ടുണ്ട് ചില മുറികൾ.



വർണ്ണാഭമായവസന്തത്തില്‍  പൂമ്പാറ്റകളേപ്പോലെ പാറി നടന്നു  മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം മെഴുകുതിരിയായിയെരിഞ്ഞ്  പ്രകാശം നല്‍കി; അവസാനം സ്വയം ഉരുകിയൊലിച്ചു പോയ അവസ്ഥയിൽ  ചിലർ.  സംരക്ഷിക്കാൻ കഴിയാതെയാകുമ്പോള്‍  വൃദ്ധസദനത്തിലെങ്കിലും എത്തിച്ചല്ലോ എന്ന മനോഭാവത്തോടേ മറ്റുചിലർ.   അത് പോലും ചെയ്യാതെ  വീടിനു വെളിയിൽ അടിച്ചിറക്കപ്പെട്ടനിലയിൽ ഇവിടെ എത്തിച്ചേർന്ന ചിലർ , ഇന്നിപ്പോള്‍ .അമ്മമാരെ വീടിനു  പുറത്തു ചായപ്പു കെട്ടി  പുഴുകള്‍ക്കും  ഉറുമ്പിനും ഭക്ഷണം ഒരുക്കിയ മക്കളുടെ വാര്‍ത്തകള്‍ കേള്‍ക്കുന്ന സമയം ആണല്ലോ ...

  വാർദ്ധക്യം  പ്രകൃതിനിയമം; എല്ലാവരുമൊരിക്കൽ അനുഭവിക്കപ്പെടെണ്ട സ്ഥിതിവിശേഷം എന്നിരിക്കെ എന്തുകൊണ്ട്, ഇങ്ങിനെ ചില മക്കൾ കാട്ടിക്കൂട്ടുന്നുവെന്നത് അത്ഭുതകരം തന്നെ..!   അവിടെ ചെന്നപ്പോളാദ്യം കണ്ട അമ്മമ്മ  മുപ്പത് വയസ്സില്‍ അവിടെ എത്തിയതായിരുന്നു.  അവരുടെ രോഗങ്ങള്‍ മൂലമവര്‍ ഇങ്ങോട്ട് വന്നതാണ് എന്നു പറഞ്ഞു.  അവരോടു സംസാരിച്ചിരിക്കുമ്പോളാണൊരു നിലവിളി ഉയർന്നു കേട്ടത്.   ഓടി അടുത്ത് ചെന്നപ്പോള്‍ മറ്റൊരു അമ്മമ്മ  ഇരിക്കാന്‍ പോയ കസേര വേറെ ഒരു വിരുതത്തി ഒരൊറ്റ വലി!  അവരതാ മൂക്കും തല്ലി താഴെ !  ഇവടെ ഞാന്‍ പറയാന്‍ ഉദേശിച്ചതെന്തെന്നാൽ  വയസ്സാകുന്തോറും കുട്ടികളെ പോലെയാകുകയാണ് മിക്ക പ്രായമുള്ളവരും. എപ്പോഴും പരാതികളും പരിഭവങ്ങളും മാത്രം.  എത്രപ്രാവശ്യം  ഓരൊന്ന് പറഞ്ഞ് അല്ലെങ്കിൽ ഉപദേശിച്ചു തരണമെന്ന് ക്ഷമനശിച്ച്  അവരോടു കയര്‍ത്തു പറയും മുൻപേ  ഒന്നോർക്കൂ;  കുട്ടിക്കാലങ്ങളിൽ എത്ര തവണ നമ്മുടെ അമ്മമാരോട്  ഒരേ കഥ തന്നെ തന്നേം പിന്നേം നമ്മൾ വാശിപിടിച്ച്  പറയിപ്പിച്ചിരിക്കുന്നു.  അന്നവവര്‍ നമ്മളോട്  കാണിച്ച ക്ഷമ! ;  എന്ത്യേ നമുക്കിന്ന് തിരിച്ചു നല്കാന്‍  ആവുന്നില്ല??  വിരൽത്തുമ്പു മുറുകനെ പിടിച്ചു നമ്മളെ നടത്തിയ  മാതാപിതാക്കളെ, തിരിച്ചു കൈപിടിച്ച് നടത്താന്‍ എന്ത് കൊണ്ട് നമുക്കാവുന്നില്ല?? ഇവിടെ അഭയാർത്ഥികളായി കുടിയേറിയ പലരും ടീച്ചേഴ്സായിരുന്നു.  പലരുടെയും അനുഭവങ്ങള്‍ കേട്ടറിഞ്ഞപ്പോളറിയാതെതന്നെ കണ്ണുകൾ നിറഞ്ഞ് തൂവിപ്പോയി. ഒരുകാലത്ത് അറിവ് പകര്‍ന്നു കൊടുത്ത അവരുടെ പലരുടെയും  മാനസ്സികാവസ്ഥ  മറ്റുള്ളവരെ അപേക്ഷിച്ച്  വളരെ മോശമായിരുന്നു.  അറിവിന്റെ ഗുരുനാഥയ്ക്കു തിരിച്ചറിവ് പകർന്നു കൊടുക്കേണ്ട സ്ഥിതി വിശേഷം !  ഇടക്കൊരാൾ വന്ന് മരുന്നു വാങ്ങുവാൻ പണം വേണ്മെന്നു പറഞ്ഞ് പത്തു രൂപക്കായി കൈ നീട്ടി. അവരൊരു പ്രത്യേക സ്വഭാവക്കാരിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. വീട്ടുപണിക്ക് പോകുന്നൊരാളിന്റെ സ്വഭാവം അവരിൽ പ്രകടമായിരുന്നു. ശരിക്കുമൊരു അഞ്ചു വയസ്സുകാരിയുടെ കള്ളത്തരം പറയുന്ന മുഖഭാവം. അവരുടെ വക എന്നോട് കുറച്ചു  ഉപദേശം..! ഗോള്‍ഡ്‌  ഇടരുത്;  പിന്നെ അവർ അബുദാബിക്കൊക്കെ പുറംപണിക്ക് പോയിടുണ്ട് എന്നൊക്കെ. പ്ലെയിനില്‍  പോകുമ്പോള്‍ വണ്ടികള്‍ ഒക്കെ വന്നു വീഴും;  ഈശ്വരന്മാരേ..എന്നൊരു വിളിയുമുണ്ടൊപ്പം !!  വാചാല/വായാടിയായ അവർ എന്നോട്  ഭര്‍ത്താവെവിടേ?  എന്നായി..   കപ്പലില്‍ എന്നു  മറുപടി കൊടുത്തപ്പോൾ;  വീണ്ടും  ഈശ്വരന് വിളി !  കപ്പലു മുങ്ങും; നാട്ടില്‍ വേഗം വന്നു കൊള്ളാൻ പറയ് എന്നായി..  സമാനസ്ഥിതിയിലുള്ള; എന്റെ കൂടെ അനുഗമിച്ച ചേച്ചിയോടും ഇതു പോലെ തന്നെ ആവർത്തിച്ചു.  ഇങ്ങിനെ  മാനസ്സികമായി  തളർത്തുന്ന ഇല്ലെങ്കിൽ തകർന്ന മനസ്സുകളിൽ നിന്നുള്ള വാക്കുകളായിരുന്നു പലരുടെയും. ചിലയിടത്ത് ചിലര്‍ വഴക്കും വാക്കാണവുമായി  നടക്കുന്നുണ്ട്.  എന്തൊരു  വാശിയാണെന്നോ. കുറ്റങ്ങൾ;  ഉള്ളതും ഇല്ലാത്തതുമൊക്കെ വിളിച്ചു കൂവുന്നവരുമുണ്ട് കൂട്ടത്തിൽ.  ഒരുപക്ഷേ അത് പോലുള്ള  ആളുകളുമുണ്ടാകാം  ഇതിനിടയിൽ; അതാകാം ഇവിടെ എത്തിപ്പെടുവാനുള്ള ചിലരുടെയെങ്കിലും കാരണവും.


ഇതിനടിയിലാണു ഞാൻ രണ്ടു സഹോദരിമാരെ കണ്ടത്. പ്രസിദ്ധമായ ഒരു സ്കൂളിലെ അദ്ധ്യാപകരായിരുന്നു അവർ. അവരുടെ അവസ്ഥയേപറ്റി ഓർമിക്കാനേ  വയ്യ !  മൂട്ടകള്‍ നിറഞ്ഞ ഒരു മുറി.  ടീച്ചേർസായിരുന്നിട്ടു പോലും..; ഉടുത്തിരുന്ന തുണി മാറി ഉപയോഗിച്ചിട്ട് രണ്ടു ദിവസമായിട്ടുണ്ടായിരുന്നു.  ആദ്യമൊന്നും യാതൊന്നും ഉരിയാടാനേ അവർ തയ്യാറായതേയില്ല.   ഒരുതരം നിസംഗത ആയിരുന്നു അവരിൽ.  നിർബന്ധിച്ച് നിർബന്ധിച്ച്  അവസാനം  അവർ വായ് തുറന്നു.  അങ്ങിനെയറിഞ്ഞ കാര്യങ്ങളാണീ പോസ്റ്റിന്റെ പ്രചോദനം !  മൂന്നു സഹോദരിമാരും അവർക്കൊരു  മൂത്ത സഹോദരനുമടങ്ങിയ കുടുംബം.  മൂത്തചേച്ചി വിവാഹിതയായി.  ഭര്‍ത്താവ്  വൈദ്യുതവകുപ്പിൽ എഞ്ചിനീയര്‍.  ഇളയ സഹോദരിമാരായ ഇവർ രണ്ടും ടീച്ചര്‍മാരും അവിവിഹാഹിതകളുമാണ്. മൂത്ത സഹോദരൻ സിനിമാക്കാരനും.  എല്ലാവരും  വെവ്വേറെയായിരുന്നു താമസം.  ട്രഷറിയിൽ നിന്നും ഇവരുടെ പെൻഷൻ പണം വാങ്ങുന്നത്  ചേച്ചിയുടെ ഭര്‍ത്താവ്.  ഇവര്‍ക്ക് സുഖമില്ല എന്നാരോപിച്ച്  ഇവർ രണ്ട്പേരെയും ഇവിടെ കൊണ്ട് വന്നാക്കിയത്രേ. അങ്ങിനെ സ്വന്തം വീടും ചിലവിനും പണമുണ്ടായിട്ടും അവര്‍ ഇവിടെയെത്തപ്പെട്ടു.  ചേച്ചിടെ ഭർത്താവിനെ ഇവര്‍ക്ക് പേടിയാണത്രേ. കണ്ടമാനം ഉപദ്രവിക്കും. അവരുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ പോലുമവരെ സമ്മതിക്കാതെ ഇവിടെ കൊണ്ട് വന്നു തള്ളി.  ആരോടുമിതൊന്നും പരാതിപ്പെടാനാകാതെ  മൂട്ടകളുമായി മല്ലിടുകയാണ്; കണക്കും സംസ്കൃതവും  പഠിപ്പിച്ചിരുന്ന ഈ രണ്ട് നിസ്സഹായരായ അദ്ധ്യാപകമാർ.  വിവരവും വിദ്യാഭ്യാസവുമുണ്ടായിട്ട് ഈ അവസ്ഥ !  അപ്പോള്‍ ഇല്ലാത്തവരോ ??  പരാതി കൊടുക്കാന്‍ ഒരുപാടു പറഞ്ഞു.  പക്ഷേ അവര്‍ക്ക് എല്ലാവരോടും എല്ലാത്തിനൊടും ദ്വേഷ്യമായിക്കഴിഞ്ഞിരുന്നു മനസ്സിൽ.  ഇനി എന്തിനെന്നാണെന്നാണു തിരിച്ചുള്ള ചോദ്യവും.അവരുടെ  മാനസ്സിക നില ശരിക്കും തകരാറിലായിരുന്നു  എന്നത് അവരുടെ  പെരുമാറ്റവും  സംസാരവും  കൊണ്ട് തന്നെ  മനസ്സിലാക്കാമായിരുന്നു .  മരുന്ന് നല്‍കുന്നത് ബീപീയ്ക്കാണോ അതോ അവരുടെ  മാനസ്സികനില  തകരാറിലാക്കാനാണോ എന്നറിയണമവർക്ക്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ കുറിപ്പടി കാണണമെന്നാവശ്യപ്പെട്ടു അവർ. അവരില്‍  മൂത്തസഹോദരി  മിതഭാഷിണി  ആയിരുന്നു.  അനിയത്തിയാണ് അധികവും സംസാരിച്ചത്.  ഇടയ്ക്കിടെ;  വീട്ടില്‍ നിറയെ  പണമുണ്ട് എന്നു പറഞ്ഞ് പിറുപിറുക്കുന്നുണ്ടായിരുന്നുവവർ.  നല്ലൊരു  കിടക്ക വാങ്ങിക്കൂടെ എന്നാരാഞ്ഞപ്പോൾ; വേണ്ട  ആരെങ്കിലും മോഷ്ഠിച്ച് കൊണ്ട് പോകും, എന്നായി.  ഈ പേടി കൊണ്ടാകാം ഇട്ടിരിക്കുന്ന ഡ്രെസ്സ്‌ പോലും  മാറ്റുവാനവർ ശ്രമിക്കാത്തതും. അവരു ചെയ്ത നെറികേടിനു ദൈവം ചോദിച്ചോളും എന്നിടയ്ക്കിടയ്ക്ക് പിറുപിറുത്തു കൊണ്ടിരുന്നുവവർ .  മൂട്ടകള്‍ നിറയെയുണ്ട് കുട്ടി; അതിനൊരു പരിഹാരം നിർദ്ദേശിക്കൂ എന്നായി..   മെഴുകുതിരി കത്തിച്ചു  ഉരുക്കിയൊഴിക്കുക നാലു പുറവും; എന്നു പറഞ്ഞു കൊടുത്തു.  എതായാലും എല്ലാവർക്കും  കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കാം;   അങ്ങിനെയെങ്കിലും ഒന്ന് കുളിക്കുമല്ലോ എന്നു  വിചാരിച്ചു നടന്നു നീങ്ങവേ,  മൂട്ടകളുടെ ലോകത്ത് പരാതിപ്പെടാനുള്ള ആർജ്ജവം പോലും നഷ്ടപ്പെട്ടുഴറുന്ന നിസ്സഹായരായ കുറച്ച് മനുഷ്യാത്മാക്കളായിരുന്നു മനം നിറയെ.  സ്വന്തം അമ്മ, അച്ഛന്‍, അനിയത്തി ഇവരെ ഒന്നും സംരക്ഷിക്കാതെ; അവസാനം അവരെ അകറ്റി നിര്‍ത്തി നരകക്കുഴിയിലാക്കി നേടുന്ന ലാഭത്തിന്റെ ബാലന്‍സ് ഷീറ്റ്  എന്താകും..??!! കിട്ടാ കടം  എത്ര   ഇട്ടു   കൊടുത്തിട്ടും   ബാലന്‍സ് ഷീറ്റ്  ടാലി    ആയില്ല    മനസ്സിലിട്ടു എത്ര കൂട്ടിക്കിഴിച്ചു ചിന്തിച്ചു പരിശ്രമിച്ചിട്ടും ടാലി ആകുന്നുണ്ടായിരുന്നില്ല . വിരലുകള്‍ നിവര്‍ത്തിയും മടക്കിയും  ഞാന്‍ നിർവികാരയായി അകലെയ്ക്കു മിഴികൾ നട്ട് വെറുതേ നടന്നു..



ഒരുപാടു തവന്ന മക്കൾക്ക്  വേണ്ടി പറഞ്ഞ കഥ തന്നെ പറയുന്നൊരു അമ്മയാണ് ഞാനും.  കുഞ്ഞിളം കയ്യില്‍ പിടിച്ചു മെല്ലേ നടത്തുമ്പോള്‍;  നാളെ അവരന്നെ നടത്തും എന്ന ഒരു പ്രതീക്ഷയും ഒരു അമ്മയ്ക്കുമിപ്പോൾ ഉണ്ടാകില്ല എന്നാണു തോന്നുന്നത്. അല്ലെങ്കിലും മക്കളെ വളർത്തേണ്ടത്  അമിതമായി ഒന്നും പ്രതീക്ഷ വെയ്ക്കാതെ എന്നാണു പറയുക.  മക്കളുടെ കടമയാണല്ലോ മാതാപിതാക്കളെ  ശുശ്രൂഷിക്കുക എന്നത്.  സൂഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാകും  ബാല്യത്തിലൊരു കൊച്ചു കുഞ്ഞു കാണിക്കുന്ന കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളും പിടിവാശികളും തന്നെയാണ്  വാർദ്ധക്യത്തില്‍  പ്രായമായവരും  കാണിക്കുന്നത്. ഭക്ഷണശേഷം പൊതിച്ചോറിന്റെയില  കളയുന്ന ലാഘവത്തോടെ   മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കളോട്  ഒരു വാക്ക്.. ഇന്ന് ഞാന്‍ നാളെ നീ..!!  (പഴുക്ക പ്ലാവില വീഴുന്നത് കണ്ടു പച്ച പ്ലാവില ചിരിക്കേണ്ട കേട്ടോ)

Thursday, 9 December 2010

കിളിത്തൂവലുകൾ

തട്ടിയും മുട്ടിയും ഏറെ ഞാന്‍ നോക്കിയെങ്കിലും;
    കണ്ടില്ല ഒന്നുമേ എന്നിരിക്കെ
    നിനയ്ക്കുന്നു വീണ്ടുമാ കിളിത്തൂവലുകൾ തൻ ഭംഗിയെ..

  
   പറഞ്ഞില്ല, കേട്ടില്ല എന്ന പരാതികൾ; 
  . ചാരെ വന്നു നിന്നു നീയോതിടുമ്പോള്‍
   നനഞ്ഞു ഉതിര്‍ന്നൊരു  മിഴിതന്‍  സൌന്ദര്യം
   എന്നില്‍ നിന്നും നീ ആവാഹിക്കവേ
   കാതോര്‍ത്തു  എന്‍മിടിപ്പുകള്‍ക്കായി നിന്‍ നെഞ്ചകത്തിൽ..


   ഉദിച്ചുയരും വേളയിൽ; 
   ദൃഷ്ടിയൂന്നി തിരുമിഴിയില്‍
   നിര്‍ന്നിമേഷമായി നോക്കി നിൽക്കേ
   ആളുന്ന ബിംബം തന്നിലെന്‍ പ്രതിരൂപം ദർശിക്കവേ
   പൊള്ളുന്ന ചൂടുപോലും ഒരു വേള ക്ഷണികമായി..


   ഓളിയിട്ട് എന്നിലലയടിച്ച നിശ്വാസങ്ങൾ;
   കുമിള  കൂട്ടി  പറന്നു പോയി
   തൊട്ടാല്‍ തകരുമെന്നമട്ടിൽ..
   തിരിഞ്ഞും മറഞ്ഞും നീ എന്നില്‍ നിന്നകന്നു പോകുമ്പോൾ
   വീണുടഞ്ഞ ചില്ല് ജാലകത്തിൽ കോറി വരഞ്ഞിട്ടത്
   നീഗൂഢമാമൊരു അനുഭൂതിയോ !!

Tuesday, 30 November 2010

ചൂണ്ടയില്‍ കുടുങ്ങിയ ഇര




ജപ്പാന്ക്കാര്‍  കഠിനാദ്ധ്വാനം  ചെയുന്നവരാണ്.അതുപോലെ തന്നെ അവര്‍  മീന്‍ പിടിത്തം  ഇഷ്ടപെടുന്നവരാണ്. അവരുടെ നാട്ടില്‍ എനിക്കുണ്ടായ ഒരു അനുഭവമാണീ  പോസ്റ്റ്‌. ഒരിക്കലൊരു കപ്പല്‍ യാത്രയിലൂടെ  എത്തി ചേര്‍ന്നതാണ്  ജപ്പാനിലും.  യാത്രാവിവരണം പോലെ ഒരുപാടു എഴുതാന്‍ എന്തായാലും സാധിക്കില്ല. വേറെ ഒന്നുമല്ല; കപ്പല്‍ യാത്രക്കിടയില്‍ ചുറ്റിക്കറങ്ങാൻ കിട്ടുന്നത് ഒന്നോ രണ്ടോ ദിവസമോ മറ്റോ ആകും. അവിയൽ പരുവത്തിൽ മനസ്സിൽ നിറയുന്ന കാഴ്ചകളിൽ നിന്നും ഒന്നൊന്നായി പെറുക്കിയെടുക്കുക എന്നത് ശ്രമകരമായ ദൌത്യം തന്നെ.



   മൊബൈല്‍ ഫോണ്‍ അവിടെ, കൊച്ചു കുട്ടിയുടെ കൈകളില്‍ പോലും ഉണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്  ജപ്പാനില്‍ പോയിരുന്നത്.  ഇന്നിപ്പോള്‍ വിസയൊക്കെ വേണം എന്നുണ്ട്. ആ സമയത്ത്  പേജറുകള്‍  ആയിരുന്നു അധികവും എല്ലാവരുടെയും  കൈകളില്‍.  ജപ്പാനിലെ  ആളുകളൂടേ ജീവിതവും പുരോഗതിയും എല്ലാം വളരെ വേഗതയിലാണ്. 1998 ലാണ്  ഞാന്‍  ജപ്പാനില്‍ പോയത്. വളരെ മനോഹരമായ  പൂന്തോട്ടങ്ങള്‍  പോർട്ടിനു അടുത്ത് തന്നെ  ഉണ്ടായിരുന്നു.  ഇവക്കിടയിലുടെ നടന്നു വേണം മെയിന്‍ റോഡിലേക്ക് കയറുവാന്‍. എന്റെ ആദ്യ കപ്പല്‍ യാത്രയായ ഈ യാത്രയിൽ  ചാര്ട്ടിംഗ് യൂറോപ്പു സൈഡ് ആയിരുന്നുവെങ്കിലും  ഇടയ്ക്ക്  ചാര്‍ട്ടര്‍  ഷിപ്പ്   റൂട്ട്   മാറ്റി  ജപ്പാന്‍, കൊറിയ പിന്നെ ജോര്‍ദാന്‍, സൌദി ഒക്കെ ആയി പോർട്ടുകള്‍.  അങ്ങിനെ അദ്യത്തേ യാത്രയില്‍ തന്നെ ഒരുപാടു നാടുകൾ കാണുവാനും ആസ്വദിക്കുവാനും ഭാഗ്യം ലഭിച്ചു.



ജപ്പാനില്‍ ഞങ്ങളുടെ  ഷിപ്പ് നിര്‍ത്തിയതിന്റെ അടുത്താണ് മെയിന്‍ റോഡ്‌. അവിടേയ്ക്ക് എത്തുന്നതിനു മുൻപുള്ള വഴിയില്‍;  മിക്കവാറും മീന്‍പിടിക്കാന്‍ നല്ല അടിപൊളി ചൂണ്ടയുമായി (മെഷീന്‍ ഒക്കെ ഉള്ളത് ) ആളുകള്‍ ഉണ്ടാകാറുണ്ട്. തണുപ്പുള്ള  സമയത്താണ് ഞങ്ങള്‍ എത്തിയത്.  നാലു ദിവസം ഷിപ്പിനവിടെ  നങ്കൂരമിടേണ്ടതുണ്ടായിരുന്നു. ഓരോ ദിവസവും കറങ്ങാന്‍ ഓരോ സ്ഥലം. പലപ്പോഴും എട്ടന് എന്റെ ഒപ്പം കൂടെ വരാന്‍ സാധിച്ചിരുന്നില്ല. എന്തായാലും ടോക്കിയോ നഗരത്തിൽ  ചുറ്റിക്കറങ്ങുവാനും അവിടത്തെ ഡിസ്നി ലാന്‍ഡ്‌ സന്ദർശിക്കുവാനും കാണാനും സാധിച്ചത് ജീവിതത്തിലെ വല്യ ഒരു ഭാഗ്യമായി തന്നെ കരുതുന്നു. അവിടെ പോകുമ്പോള്‍  റേഡിയോ ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ , മോൾ പിന്നെ  ചീഫ് എഞ്ചിനീയറും കുടുംബവും, തേർഡ് എൻഞ്ചിനീയർ ഒക്കെ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. എട്ടന് കൂടെ വരാന്‍  പറ്റിയിരുന്നില്ല. അവിടെ സ്റ്റുഡന്റ് പാസ്‌ എന്നൊരു പരിപാടി  ഉണ്ടായിരുന്നു. ഞാനും തേര്‍ഡ്എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയറുടെ മോനും സ്റ്റുഡെന്റ് പാസ്സിലാണ് കയറിയത്. ഹഹഹാ.. എന്തായാലും  ജപ്പാനില്‍ പോയി സ്റ്റുഡെന്റ് പാസ്സില്‍, ഹാഫ് ടിക്കറ്റില്‍  ഡിസ്നി ലാന്‍ഡ്‌ കാണുവാൻ സാധിച്ചു.  മനോഹരമായ ഒരു  സ്ഥലം. പിന്നെ  പാവമ്യൂസിയം

( റേഡിയോ ഓഫീസിര്ടെ ഭാര്യാ ,പിണെ ഞാനും അവരുടെ മോളും )
 

കാണാന്‍ പോയി. ആ ടൈമിൽ ഏട്ടനും ഒപ്പം ഉണ്ടായിരുന്നു. പാവകള്‍..!!  യ്യ്യോ;  എത്ര  എണ്ണം  ആണെന്ന്  അറിയാമ്മോ... (സോറി; ഞാന്‍ എണ്ണി നോക്കിയില്ല)  വൈകുന്നേരങ്ങളില്‍ തണുപ്പ് കൂടും.അപ്പോൾ; ചോക്കോ ബാര്‍  വാങ്ങി കഴിച്ചു  നടക്കും.  തണുപ്പത്ത് ഐസ്ക്രീം..!! ആഹാ.. നല്ല രസാണു കെട്ടോ..!!  അവിടെ ഇന്ത്യന്‍ റെസ്റ്റൊരന്റ്സ് ഉണ്ടെങ്കിലും ‘യെന്‍'  കൊടുത്തു മുടിയും എന്നുമാത്രം.  പിന്നെ അവിടെ അടുത്തുള്ള  അമ്യൂസ്മെന്റ് പാര്‍ക്ക്‌  കാണാന്‍  പോയി.  റോള്ളര്‍ കോസ്റ്റ് സൂപര്‍ ആണ് കെട്ടോ.  ലോകം മൊത്തം കറങ്ങി  തലെയ്ക്ക് വീണ ഒരു ഫീല്‍ ആയിരുന്നു..!! 











ഇന്ത്യക്കാരുടെ കണ്ണും മൂക്കും ജാപ്പാനീസുകാർ ഒരു അത്ഭുതവസ്തുവിനെ എന്ന വണ്ണമാണു നോക്കിക്കണ്ടിരുന്നത്. അവരുടെ കൊച്ചു കണ്ണുകളും മറ്റും  അത് പോലെതന്നെ നമുക്ക് കാണുമ്പോഴും ഒരു രസം.  പ്രത്യേകിച്ച്  കൊച്ചു കുഞ്ഞുങ്ങള്‍. ട്രെയിനില്‍  യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ആ കുഞ്ഞുങ്ങൾ  ഞങ്ങളെ അത്ഭുതജീവിയെക്കാണും പോലെ നോക്കുന്നുണ്ടായിരുന്നു !!  അങ്ങിനെ ഒരു യാത്രയില്‍  ഒരു കൊച്ചു  മിടുക്കി    എന്റെ കൈയ്യില്‍  പിടിച്ചു  കൂടെ വന്നത് ഇന്നും ഓർക്കുന്നു.








  ഇതിങ്ങിനെ പോയാല്‍  ഞാന്‍ പറയാന്‍ വിചാരിച്ച  കാര്യം ഈ പോസ്റ്റില്‍   കണ്ടെത്താന്‍ ഓട്ടോ പിടിച്ചു വരേണ്ടി വരും അല്ലേ..  അപ്പോള്‍ കാര്യത്തിലേക്ക്  കടക്കാം അല്ലേ..




മുൻപ്  സൂചിപ്പിച്ചല്ലോ   മീന്‍ പിടിത്തക്കാരെ  കുറിച്ച്.  ഒരു  ദിവസം രാത്രിയില്‍  ഐസ്ക്രീം  വാങ്ങി തണുപ്പത് നടക്കാനായി പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു . പതിവുപോലെ  മീന്‍ പിടിത്തകാരുണ്ട് വെളിയിൽ. അവരുടെ  കൈയ്യിലെ ചൂണ്ടയില്‍ ഉള്ള  ഹൂക്ക്  ഷിപ്ന്റെ ആങ്കര്‍     പോലെ ആയിരുന്നു.  തണുപ്പ് കാരണം ജാക്കെറ്റ്‌ ഒക്കെ ഇട്ടാണ് ഞാൻ നടന്നിരുന്നത്. ഇവരുടെ അടുത്ത് കൂടി പോയ നേരം പെട്ടന്ന് ഞാൻ  അലറി വിളിച്ചു..
അയ്യോ ....!!
ആരുമല്ല ഞാന്‍ തന്നെയാണ് അലറിയത്..
എന്റെ  ഡ്രെസ്സില്‍ എന്തോ കടിച്ചു  എന്നു പറഞ്ഞ് കരച്ചില്‍ തുടങ്ങി. എന്റെ കരച്ചിൽ കേട്ട്  മീൻപിടുത്തക്കാരും ഓടിയെത്തി.  അവരെല്ലാം എന്താണാവോ എന്നു  പേടിച്ചാണ് ഓടി വന്നിരിക്കുന്നത്. ഏട്ടനു ആദ്യം ഒന്നും മനസ്സിലായില്ല. ഞങ്ങള്‍  നിന്ന സ്ഥലത്ത്  വെളിച്ചം   കുറവായിരുന്നു. അതുകൊണ്ട് എന്താണു സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അപ്പോഴേക്കും മീൻപിടുത്തക്കാരില്‍ ഒരുവൻ  ഒരു കാര്യം പറഞ്ഞു.  അവന്റെ  ചൂണ്ട പോയി (നഷ്ടപ്പെട്ടു) എന്നു. അതോടെ  ഏട്ടന്‍ ടെന്ഷനിലായി.  ഞാനാണെങ്കില്‍  പേടിച്ചു  വിറച്ച് കരച്ചിലും.  വല്ലാത്തൊരു  ഭാരം തുങ്ങുന്ന ഒരു  ഫീലിംഗ് ആയിരുന്നു.  നിന്റെ കാലില്‍  കേറിയോ? എന്നൊക്കെ   ചോദിക്കുണ്ട് ഏട്ടന്‍. കാരണം ആ ചൂണ്ട  മാംസത്തില്‍  തറച്ചു   കേറുന്ന ഇനം ആണ്.  ഓരോ വാശി പറഞ്ഞു  പാവം ഏട്ടനെ കുടുക്കിയിയിരുന്ന ഞാൻ  അവസാനം കുടുങ്ങി  എന്നു മാത്രം. അതും  ചൂണ്ടയില്‍ !!  എന്തായാലും  ഭാഗ്യത്തിന് കോട്ടിനു  മുകളില്‍  തുങ്ങി നില്‍ക്കുകയായിരുന്നു  ചൂണ്ട !! അവര്   എറിഞ്ഞ  ചൂണ്ടയില്‍  കുടുങ്ങിയത് ഞാന്‍ ആയി എന്നുമാത്രം..!!  ഇപ്പോഴും അതന്ന് കാലില്‍  കുടുങ്ങിയിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍...

Monday, 22 November 2010

ഇരട്ട സന്തോഷം

അരികിലേക്ക് ചേര്‍ത്തു കിടത്തി ഓമനകുട്ടന്റെ  നെറുകയിലും കുഞ്ഞിളം കൈകളിലുമവള്‍ മാറി മാറി ഉമ്മ വെച്ചു.  എന്തൊരു  ചന്തമാ!  അല്ലെ; വാവയെ കാണാന്‍. ഏട്ടത്തീടെ മോള്‍ അമ്മുക്കുട്ടി മൊഴിഞ്ഞു.  അമ്മുക്കുട്ടി വാവയുടെ കൈകളിലും  പിടിച്ച് വാത്സല്യപൂർവ്വം നോക്കിയിരുപ്പാണ്.  ഇവന്‍ തനി അച്ഛന്റെ പോലെയാ; കണ്ടോ അവന്റെ മൂക്കും താടിയും ഒക്കെ   രാജീവിന്റെ    പോലെ തന്നെ.  അമ്മുമ്മ ഇടയ്ക്കു കേറി പറഞ്ഞു.  പക്ഷേ, രേണുമോള്‍ടെ കണ്ണുകള്‍ തന്നെയാണു കുട്ടിയ്ക്ക് കിട്ടിയിരിക്കുന്നത്; അപ്പുറത്തെ  സരസ്സുചേച്ചിയുടെ കണ്ടുപിടിത്തം. എത്രനാൾ കാത്തിരുന്നു നമ്മുടെ രേണുമോള്.  പാവം.. അവസാനം നല്ലൊരു തങ്കക്കുടത്തിനെ തന്നെ  കിട്ടി. എത്ര നോക്കിയിരുന്നിട്ടും മതിവരുന്നില്ല.  എല്ലാം കേട്ട് രേണു മന്ദഹസ്സിച്ചു എന്നു വരുത്തിയെങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു.  ഈ ഒരു നിമിഷം എത്ര നാളായി കൊതിക്കുന്നു.  എത്ര ശാപവാക്കുകള്‍ കേട്ടിരിക്കുന്നു.  എല്ലാം സഹിച്ചത് ഇതുപോലൊരു നിമിഷത്തിനു വേണ്ടിയാണ്.  ഏട്ടന്റെ അമ്മ ഇനിയും വന്നിട്ടില്ല.   എവിടാണാവോ? എന്നു വിചാരിച്ചവൾ പതുക്കെ തലതിരിക്കാന്‍ നോക്കിയാ നിമിഷം..


“എടീ..“    എന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടി. ഒരുമ്പെട്ടോളേ; രാവിലെ തന്നെ കിടപ്പാണല്ലേ. ഹോ.. ഒരു കെട്ടിലമ്മ; സ്വപ്നം കണ്ടു കിടക്കുകയാകും. എന്താടീ ഇത്ര ക്ഷീണം.  നിനക്കെന്താ വയറ്റില്‍ ഉണ്ടോടി??  അല്ലാ!! എവിടന്ന് അല്ലേ;  മച്ചി അല്ലെ മച്ചി..  നിന്റെ വയറൊരിക്കലും നിറയില്ലെടി.. വെറുതേ അവളുടെ ഒരു കിടപ്പ്..  എന്റെ മകന്റെ ജീവിതം തകര്‍ക്കാന്‍ വന്ന യക്ഷിയല്ലേ നീ.. വേഗമെണീറ്റുപോയി  അടുക്കളയിലെ കാര്യങ്ങള്‍  നോക്കെടീ.. രേണു കണ്ണുകള്‍ മെല്ലെ തുറന്നു.  ഈശ്വരാ!  ഇന്നും  സ്വപ്നമാണൊ കണ്ടത്.  നേരം ഒരുപാടായല്ലോ.  കുറച്ചു ദിവസങ്ങളായി  വല്ലാത്ത ക്ഷീണം പോലെ.  ഇന്നിനി അമ്മയ്ക്ക് ഇത് മതി ചീത്ത പറഞ്ഞ് കാതു പൊട്ടിയ്ക്കാൻ.  രേണു മെല്ലെ കിടക്കയില്‍  എഴുന്നേറ്റിരുന്നു. പതിയെ കാലുകള്‍ നിലത്തു വെച്ച് എഴുന്നേറ്റ നിമിഷം.. തല കറങ്ങുന്ന പോലെ..   അമ്മേ..; എന്നു ഉറക്കെ വിളിച്ചവള്‍ കിടക്കയിലേക്ക് തന്നെ വീണു.  ആ നിമിഷം; അവള്‍ അറിയുന്നുണ്ടായിരുന്നില്ല,
അവളുടെ വയറ്റില്‍ ഒന്നിന് പകരം രണ്ടു ജീവന്‍ നാമ്പെടുത്ത കാര്യം. 

Friday, 12 November 2010

ഓർമ്മകളും സ്വപ്നങ്ങളും

.

ഓർമ്മകളും സ്വപ്നങ്ങളും  ഒഴുകിയൊഴുകി നടക്കുകയാണ്.  ജീവന്റെയോരോ താളവും  ഓര്‍മകളിലുടക്കി കൊണ്ടാണ് പലപ്പോഴും മുന്നോട്ട് പോകുന്നത്.  പഴയ മോശം  കാര്യങ്ങളൊക്കെ മറക്കൂ; എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാറുണ്ട്.  എന്നാല്‍;  എത്രത്തോളം നീതിപുലർത്താനാവുന്നുണ്ട് അതിൽ ?  നാണയത്തിന്റെ ഒരു വശം പോലെ, ഒരു ഭാഗം മറക്കണം; എന്നാലതേ സമയം  മറു ഭാഗം ഓർക്കുകയും ചെയ്യണം എന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ഓരോ കഷ്ടപ്പാടുകളിലേയ്ക്കും പിന്നീട് പിന്തിരിഞ്ഞു നോക്കുമ്പോള്‍; അതെല്ലാം നമ്മള്‍ സ്വയമല്ലേ  നേരിട്ടത് എന്നൊരു ഓർമ്മ വരുമ്പോള്‍  മനസ്സിന്റെ ശക്തി കൂടും. എന്താകുമോ?? എന്തോ.. എന്നു  ഭയന്നു പേടിച്ച പലകാര്യങ്ങളും; ഇത്രക്കേ ഉള്ളു അല്ലെങ്കിൽ ഉണ്ടായിരുന്നുള്ളു എന്നു തോന്നാറില്ലേ.  വീണ്ടുമാ പഴയ ദുരിത കാലം ഓര്‍ക്കുമ്പോള്‍; അന്ന് അനുഭവിച്ച അത്രയും ടെന്‍ഷന്‍  നമ്മുക്ക് ഒരിക്കലും ഫീൽ ചെയ്യാറില്ല അല്ലെ!! എന്ത് കൊണ്ടാണിങ്ങനെ എന്നു ആരെങ്കിലും ചിന്തിച്ചിടുണ്ടോ?? നമ്മുക്ക് താങ്ങാവുന്നതേ  ദൈവം തരാറുള്ളൂ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.  പലപ്പോഴും നമ്മളറിയുന്നില്ല;  നമ്മുടെ ജീവിതത്തിന്റെ നല്ലൊരു  ഭാഗം തന്നെ ടെന്‍ഷനടിച്ചു കളയുകയാണെന്നത്. അവരെന്ത് വിചാരിക്കും, ഇവരെന്ത്  പറയും എന്നുള്ള അനാവശ്യചിന്തകൾ കാരണം ജീവിക്കാന്‍ തന്നെ മറക്കുന്നു.



പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരും തന്നെയില്ല.  അതിനെ നമ്മളെങ്ങിനെ  അഭിമുഖീകരിക്കുന്നു എന്നുള്ളതാണ് മുഖ്യം. നിറഞ്ഞമിഴികള്‍  തുളുമ്പി വരവേ, ആരെങ്കിലും ഒന്ന് തലോടി  തുടച്ചു തന്നുവെങ്കില്‍ എന്ന് കൊതിക്കുന്ന നേരം; സ്വയം തുടച്ചു മാറ്റുവാന്‍ സാധിക്കണം.  അവിടുന്നാണ് ആദ്യ വിജയം. പറയാന്‍ എളുപ്പം എന്നു  പറയും; എല്ലാവരും.  പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ സങ്കടങ്ങള്‍, സത്യത്തില്‍  നമ്മുടെതു മാത്രം ആയിരുന്നു എന്നത് മനസ്സിലാക്കേണ്ടി വരും. വേദന പോലും ആര്‍ക്കും ആരോടും  പങ്കു വെയ്ക്കാനാകില്ല. നമ്മുടെ വേദനയുടെ ആഴം നമുക്ക് മാത്രമേ അറിയൂ.  പിന്നെയും എന്തിനു നമ്മള്‍  ആഗ്രഹിക്കുന്നു??  ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടം, തലോടല്‍ എല്ലാം നമ്മുടെ സ്വന്തം കഴിവിനെ മറച്ചു മറ്റുള്ളവരെ  ആശ്രയിച്ചു  ജീവിക്കുന്ന  ഒരാളായി നമ്മെ മാറ്റും.  എന്നിട്ടോ അവരുടെ സഹായം കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത് എന്നൊരു പേരും കിട്ടും.  എന്തിനാ ഇങ്ങിനെ ഒരു ചീത്തപ്പേരു വാങ്ങിക്കൂട്ടുന്നത് അല്ലേ?  ഉണരുക..  മനസ്സിനെ സ്വയം നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം.  ചായാന്‍ ചുമരുണ്ടെങ്കിലേ ചായൂ;  ഇല്ലെങ്കില്‍ അവിടെ തന്നെ നിലയുറപ്പിക്കും എന്നല്ലേ !!  ഓര്‍മ്മകള്‍ എന്നെ വളരെയധികം വേട്ടയാടുന്നു എന്നു പറയുന്നവരുണ്ട്.  ടീ വീ കാണുമ്പോള്‍  ഇഷ്ടമില്ലാത്ത ചാനെല്‍ നമുക്ക് മാറ്റി മാറ്റി കാണാമല്ലോ. അതുപോലെ ഓര്‍മ്മകള്‍; ഇഷ്ടമില്ലാത്തത് റിമോട്ട് എന്ന മനസ്സു കൊണ്ട് മാറ്റിയേ പറ്റു.  ഓർമ്മയുടെ ആഴങ്ങളില്‍ പലപ്പോഴും ബാല്യകാല സ്മരണകള്‍  ഉണരാരില്ലേ?? വീണ്ടും ആ കാലം കൈവന്നിരുന്നുവെങ്കിലെന്നു ചിലർ കരുതുമ്പോള്‍, ഓര്‍ക്കാന്‍ നല്ലൊരു ബാല്യം പോലുമില്ലാത്തവരുമുണ്ട്.  അവരുമായി നമ്മളെ താരതമ്യം ചെയ്താല്‍ തന്നെ എത്രയോ മന:സമാധാനം കിട്ടും.  എന്നാല്‍ ചിലപ്പോള്‍ മുകളിലേക്ക് ഉയരന്മെങ്കില്‍ മുകളിലുള്ളവരെ കണ്ടു തന്നെ പറക്കണം അല്ലെ.  അപ്പോള്‍ രണ്ടു വശവും വന്നില്ലേ.  ഒരാളുടെ തെറ്റും ശരിയും പലപ്പോഴും അവരുടെ കാഴ്ചപ്പാടിൽ കുടി കൊണ്ടിരിക്കുന്നു. .നിന്റെ തെറ്റ് എന്റെ ശരി, എന്റെ തെറ്റ്  നിന്റെ ശരി എന്നപോലെ.. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് ഓര്‍മകളുടെ ആഴം പലപ്പോഴും വ്യത്യസ്തമാണ് അപ്പോള്‍ ഇനി നമ്മുക്ക് മോശം ഓര്‍മകളെയും അനുചിതമായ ഓര്‍മകളൂടെ കൂടെ നിർത്താം അല്ലെ.  നല്ലത്, ചീത്ത എന്നു വേർതിരിവില്ലാതെ  ഓര്‍മ്മകള്‍ ഇനി നമ്മുടെ വിജയത്തിലേക്കുള്ള  ചവിട്ടുപടികള്‍ ആയിത്തീരട്ടെ. ഓര്‍മ്മകള്‍ പേറി കൊണ്ട് വഞ്ചി മെല്ലെ സ്വപ്നങ്ങളുടെ തീരം തേടി  യാത്രയാവുകയാണ് .



ജീവിതത്തിന്റെ  നിലനിൽ‌പ്പിനും, സന്തോഷത്തിനും  സ്വപ്നങ്ങള്‍ ഒരുപാടു സഹായിക്കുന്നു.  വർണ്ണങ്ങളൊഴിഞ്ഞ ആകാശത്തില്‍ പാറിപ്പറന്നു അനുസൂതം യാത്ര ചെയ്യാൻ സ്വപ്നങ്ങൾക്കേ കഴിയു. പൊങ്ങിയും താണും യാത്ര തിരിക്കുമ്പോള്‍ പലപ്പോഴും കരയ്ക്ക് എത്താറുണ്ട്.  മഴവില്ലിന്‍ കൂടാരം..!! സ്വപ്നങ്ങള്‍; അതെന്നും പ്രിയങ്കരം. വരാന്‍പോകുന്ന കാര്യങ്ങള്‍ പലപ്പോഴും സ്വപ്നങ്ങള്‍ കാണിച്ചു തരുമ്പോൾ; പലതും  അത്ഭുതത്തോടെ നോക്കി കണ്ടിടുണ്ട്. 'നോൺ ടാക്സബിൾ 'ആണല്ലോ;  ആയതിനാല്‍ എങ്ങിനെയും കാണാം. കാണുമ്പോളിനി എന്തിനാ കുറയ്കുന്നെ !!     നമുക്ക് അടിപൊളിയായി കാണാം എന്ന രീതിയാണ്‌ എതായാലും എന്റേത്.  സ്വപ്നങ്ങളുടെ എഴുവര്‍ണ്ണങ്ങളില്‍  മഴവില്ലിന്‍ ചാരുത വിടര്‍ത്തുമ്പോള്‍ പൊഴിയുന്ന ശ്രുതിസാന്ദ്രമായൊരു സംഗീതം പോൽ..!!  തംബുരു തന്ത്രികളില്‍ മീട്ടിയ മോഹന രാഗം പോലെ സ്വപ്നങ്ങൾ നിറഞ്ഞിടുന്നു. സ്വപ്നങ്ങള്‍  ചിലപ്പോള്‍ വരാന്‍ പോകുന്ന പ്രശ്നങ്ങളുടെ മുന്നോടിയായി വരുമ്പോള്‍.. അത് തന്നെ പിന്നീട് സംഭവിക്കുമ്പോൾ.. അതെല്ലാം  പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഫീലിംഗ് ആണ് .   പകല്‍കിനാവു കാണുന്നതിന്റെ  ഉസ്താദാണ്!!  അങ്ങിനെ കണ്ട ഒരു പാട്  കാര്യങ്ങള്‍ നടന്നിട്ടുമുണ്ട്. എന്താഗ്രഹിച്ചാലും നടക്കുന്നതു സ്വപ്നത്തില്‍ മാത്രമല്ലെ?? യാതൊരു തടസ്സവുമില്ലാതെ,  കേടുപാടുകള്‍  സംഭവിക്കാതെ, അംഗഭംഗങ്ങൾ വരാതെ  നിയന്ത്രണം വിട്ട പട്ടം പോല്‍ പാറി നടക്കാന്‍ സ്വപ്നത്തിനാകും.  ‘സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ..’ അതേ..  എന്നു തന്നെ എന്റെയും അഭിപ്രായം.  സ്വപ്നങ്ങളുടെ  ലോകത്ത് ജീവിക്കുമ്പോള്‍ ഒരു ടെന്‍ഷനുമില്ല. എന്ന് വിചാരിച്ചു യാഥാര്‍ത്ഥ്യങ്ങളുടെ നേരെ  മുഖം തിരിക്കുകയുമരുത് കെട്ടോ. ഭാവിയെക്കുറിച്ചു നല്ലപോലെ സ്വപ്നം കണ്ടാലെ അതിനനുസരിച്ച്  ഉന്നതികളിലെയ്ക്ക് ഉയരാന്‍ സാധിക്കൂ.  ഒരുപാടു കാണുമ്പോള്‍ കുറച്ചെങ്കിലും നടക്കും. നിരാശ ഇല്ലാതെ ആക്കുവാന്‍ ഒരുപരിധി വരെ സഹായകമാകാറുണ്ട്.  സ്വപ്നത്തില്‍ പലകാര്യങ്ങളും നടന്നു കാണുമ്പോള്‍ അത് ഇങ്ങിനെയെങ്കിലും നടന്നു കണ്ടുവല്ലോ എന്നുള്ളൊരു സന്തോഷം; കുറച്ചു നേരത്തെക്കെങ്കിലും മനസ്സിനു ഉന്മേഷവും ഉണർവ്വും തരാറില്ലെ. ഐശ്വര്യ തൊട്ടു  എല്‍സമ്മ വരെ ആയി സ്വയം മാറുന്നത്  സ്വപ്നത്തിൽ കാണാമല്ലോ. അപ്പോള്‍ എന്തിനു കുറക്കണം.  കാണുന്നവരുടെ മനോധര്‍മ്മം   അനുസരിച്ച്  കാണുക.  സ്വപ്നം തരംതിരിച്ചു നോക്കിയ ശേഷം നടത്താന്‍ സാധിക്കുന്നതും ,അസ്വദിക്കാൻ ഉള്ളതും  മനസ്സിലാക്കി പ്രവര്‍ത്തികുക.  വർണ്ണക്കൂട്ടുകൾ കൊണ്ട് അലക്ഷ്യമായി തൂവിയിട്ട ഒരു ചിത്രം പോലെ..  നേര്‍ത്ത സംഗീത്തിൽ അലിഞ്ഞു ചേര്‍ന്ന് സ്വപ്നം എന്നാ മാന്ത്രിക കൂടില്‍ വിഹരിച്ചു പറക്കാം..!!

Tuesday, 2 November 2010

ജീവിതം= സുഖം+ ദുഃഖം

ഒന്ന്

ഒന്നുമില്ലാത്തതില്‍ നിന്നും ഒന്ന്
ഒന്നില്‍  നിന്നും ഒന്നുമില്ലാത്തതില്ലേക്ക്    
ഒരു യാത്രയെങ്കില്‍ പറയാമോ?
ഇവിടെ ഒന്നിന്റെ മൂല്യം.


മിഴികള്‍

മിഴികള്‍  മന്ത്രിച്ച  നേരം; അധരം  വിതുമ്പിയോ ?
അധരം വിതുമ്പിയ നേരം; മിഴികള്‍ നനഞ്ഞുവോ  .


ശലഭം

ഏറെനാള്‍ കാത്തുവെച്ച  യൌവ്വനം
കവരാന്‍ വന്ന നേരം ,
ചിറകടിച്ചു  പറന്നുയര്‍ന്ന നേരം
അറ്റ് വീണെന്‍ ചിറകുകള്‍
'സുഖം' ഒരു അല്പായുസ്സു മാത്രം !


പുഞ്ചിരി

നിന്‍ മുഖം വിടരുന്നത് കാണാന്‍ കാത്തിരുന്ന് ,
വേണമോ, വേണ്ടയോ എന്നു നിനച്ചു
നീ പുഞ്ചിരിച്ച നേരം കവർന്നതെൻ ഹൃദയം


മിസ്സ്ഡ് കാള്‍
മിസ്സ്ഡ് ആയി വന്നു നീ ഒരുനാള്‍
നിന്‍ വിളി  കേള്‍ക്കാന്‍ പലവട്ടം കാതോര്‍ത്തു
ഒടുവില്‍ നീവരില്ല എന്നറിഞ്ഞ നേരം മിസ്സ്ഡ് ആയതെന്‍ ജീവന്‍


പുതപ്പ്
മഴതന്‍ മാറില്‍  മയങ്ങവേ
പുതപ്പെനെ ആലിംഗനം ചെയ്ത നേരം
ചുരുണ്ട് കൂടി ഞാന്‍
ചെറു ചൂട് നല്‍കിയെന്‍ മേനിയെ  പുണര്‍ന്ന
പുതപ്പിന്‍ സാമീപ്യം
എന്നില്‍  ഉണര്‍ത്തിയത്  ആലസ്യമോ


സന്തോഷം
ദോഷം മാറിടുകില്‍  ഒരു സന്തോഷം
സന്താപം അകന്നിടുകില്‍  മറ്റൊരു സന്തോഷം
    ജീവിതം= സുഖം+ ദുഃഖം

Thursday, 14 October 2010

ഇടവഴിയിൽ തനിച്ചായ ഓർമ്മകൾ

ഇരുവശങ്ങളും പൂമരങ്ങളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന പാതയുടെ ഓരത്തൂടെ നടക്കുമ്പോള്‍; അവളുടെയുള്ളിലനുഭവപ്പെട്ടുകൊണ്ടിരുന്ന ഭാവമെന്താണെന്നു പറയാൻ സാധിക്കുമായിരുന്നില്ല. കാരണമാ മുഖം കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.  അവളുടെ  പദസ്വനം കാത്തിരുന്നപോലെ  ഓരോ മണ്‍തരികളും  നെടുവീർപ്പിടുന്നുണ്ടായിരുന്നു !  പൂമരങ്ങളിലെ പൂക്കള്‍ വർണ്ണങ്ങൾ വാരി വിതറി ഒരുക്കിയ  പൂമെത്തയിലേയ്ക്ക്  നഗ്നപാദയായി  അവള്‍ നടന്നടുത്തു. കണങ്കാലുകളില്‍ മുട്ടിഉരുമ്മിയ നേരം പൂക്കളില്‍ അനുഭവപ്പെട്ട വികാരമെന്താകുമെന്നു  ഇളംചുവപ്പ് പടര്‍ന്ന പൂക്കളുടെ കവിളിണകള്‍ ദർശിച്ചപ്പോഴവൾക്കു  മനസ്സിലായി. നിശബ്ദമാർന്ന അവളൂടെ ചെംചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞുവോ!! പൂക്കളവളെ പുല്‍കാന്‍  മത്സരിച്ചെന്നവണ്ണം  ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു. ഓര്‍മ്മകള്‍  വീണ്ടുമാ  പഴയ കാമ്പസ്സ് ജീവിതത്തിലേക്ക്  ചിറകു വിരിച്ചു പറക്കുന്ന പോലെ.  പ്രീ-ഡീഗ്രീ കാലത്തെ കോളേജ്  കാമ്പസ്സിന്റെ പടിവാതിലില്‍ ചെന്നാണാ ഓര്‍മകള്‍  നിലത്തിയിറങ്ങിയത്. പേടിച്ചു വിറച്ച് മന്ദം മന്ദം നടന്നു വന്നിരുന്ന ആ പഴയ പെണ്‍കുട്ടി; അതിവളല്ലേ..!!  ആ പൂമരച്ചോട്ടില്‍  കണ്ട സുന്ദരി. അതന്നെ.. നോക്കാമെന്താണു നടക്കുന്നതെന്ന്. വേണെങ്കിൽ നിങ്ങളുമെന്റൊപ്പം പോന്നോള്ളൂ . ചിറകു വിരിച്ചു  മുന്പേ ഞാന്‍ പറക്കാം; പിറകെ നിങ്ങളും. പക്ഷേ ഒരു കാര്യം ഉണ്ട് കേട്ടോ. ശ്..ശ്.. ആരും ശബ്ദം ഉണ്ടാക്കരുത്.  ഓര്‍മകളില്‍ മേയുമ്പോള്‍ ചെറിയൊരു ശബ്ദം കേട്ടാൽ മതി; ഒഴുക്ക്  നഷട്പെടും. ഹ്മം.. കളിയാക്കേണ്ട  പറഞ്ഞത് സത്യമാ.. ചിറകു ഉച്ചത്തില്‍ അടിച്ചുയര്‍ത്താതെ  കാമ്പസ്സിന്റെ മുറ്റത്തുള്ള  വലിയ ആല്‍മരത്തിന്റെ  മുകളില്‍  ഇരുപ്പുറപ്പിച്ചു.




അമ്മാമന്റെ കൂടെയാണ് ആദ്യ ദിവസം കോളേജില്‍ എത്തിയത്. നീണ്ട കണ്ണുകളുള്ള  മെലിഞ്ഞു  നീണ്ട ഒരു സുന്ദരി   . അവളുടെ കണ്ണുകള്‍ക്കായിരുന്നു ഏറ്റവും  ഭംഗി.  വിടര്‍ന്ന കണ്ണുകള്‍ കൊണ്ട്  പരിഭ്രമത്തോടെ അവള്‍  നാലു പാടും നോക്കുന്നുണ്ടായിരുന്നു. ഓഫീസ്സിനടുത്ത് സ്ഥിതി ചെയ്യുന്ന  ജെ  ബാച്ച്  അതായിരുന്നു അവളുടെ ക്ലാസ്സ്‌ , അവിടേക്ക്   അമ്മാമന്‍  കൊണ്ട് ചെന്നാക്കി. ‘അതേയ്,  മാമന്‍  പോകരുത്ട്ടോ‘   എന്നൊക്കെ ശട്ടം കെട്ടിക്കൊണ്ടവൾ  അകത്തേക്ക് കയറി ഏറ്റവും പിൻ ബെഞ്ചിനു  തൊട്ടു മുൻപുള്ള ബെഞ്ചിലെ ഒഴിഞ്ഞ സീറ്റിലവൾ  മെല്ലെ ഇരുന്നു .  അപ്പോഴാണ് കുറെ ചേട്ടന്മാര്‍ റൂമിനുള്ളിലേക്ക് കയറി വന്നത്. പരിചയപ്പെടല്‍ എന്നാ ചടങ്ങാണത്രേ.

* * *
ചിറകു മെല്ലേ ഉയര്‍ത്തി  ജനാലിനു അരികുള്ള  കൊമ്പിലേക്ക്  നീങ്ങിയീരുന്നു. ഇപ്പോളവളെ ശരിക്കും കാണാം.  പാവം  നല്ല പേടിയുണ്ടെന്ന് തോന്നുന്നു. ഇടക്കിടെ ജനലിനുള്ളിലൂടെ പുറത്തേക്കു  അക്ഷമയോടെ നോക്കുന്നുണ്ട്. അതാ  രണ്ടു ആൺകുട്ടികൾ  അവള്‍ക്കു  അരികിലേക്ക്....മം .. നോക്കാം !!
* * *

പേര്  എന്താ?  അവരില്‍  ഒരുവന്‍ അവളോടായി.  അവള്‍ ദയനീയമായി അവനെ നോക്കി. ഡോ; തനിക്ക് പേരില്ലേ?? അവന്റെ ശബ്ദം ഇത്തിരി ഉച്ചത്തിലായി. ഒക്കെ വരുമ്പോള്‍  പേടിയോടെയിക്കും. പിന്നെ കാണാം കറങ്ങിക്കൊണ്ട്  വല്ല  മരത്തിനുമിടയില്‍.
‘ഹേയ്,ഇല്ല..’
‘പേര്  ദിവ്യ..‘
ഹ്മം.. കൊള്ളാം ഇനി നിനക്ക് ഞങ്ങളുടെ പേരറിയേണ്ടേ ?? ‘വേണ്ട..‘
അതെന്താ?? ഇത് എവിടത്തെ  മര്യാദ?  ചോദിക്കെടോ ?
അവൻ അവളൂടെ നേറെ ഇത്തിരി കൂടി നീങ്ങിയിരുന്നു ആജ്ഞാപിച്ചുകൊണ്ടിരുന്നു. 
                                                                        
 * * *
ഹ്മ്മം.. ചിറകു വിടർത്തി ഒരെണ്ണം കൊടുക്കാന്‍ തോന്നി. ഇല്ല; മിണ്ടാതെ ഇരിക്കാം.. നോക്കാം എന്താകും എന്ന്..                                                                          
* * *
കുമ്പിട്ടിരുന്ന തലയുയർത്തി;  ‘എന്താ പേര്‘ അവരോടായി. ഒരുത്തന്‍; എന്റെ പേര് ഷാജഹാന്‍.  മറ്റവന്‍ ജയവർധനന്‍..  കേട്ടിട്ടുണ്ടോ താനീ  ഈ പേരുകളൊക്കെ..‘ഹ്മം.. താജ് മഹല്‍ പണിയിപ്പിച്ച  ചക്രവര്‍ത്തി‘ എന്നായി  അവള്‍..ആഹ !!  കൊള്ളാമല്ലോ നീ അപ്പോള്‍ എന്റെയോ ?   ‘വര്‍ദ്ധമാന മഹാവീരന്‍ എന്നു കേട്ടിടുണ്ട്..’ഹഹഹ.. അവര്‍ ചിരി തുടങ്ങി.അപ്പോള്‍ നീ ആളു കൊള്ളാമല്ലോ !!  കണ്ടാല്‍ പച്ച പാവം !!  മര്യാദക്ക് പഠിച്ചു  നടന്നോണം കെട്ടോ..‘മ്മ്..‘ അവള്‍ തലയാട്ടി. കണ്ടിട്ട്  നല്ലൊരു കുട്ടി എന്നു വിചാരിച്ചാണ്.. എങ്ങാനും ചുറ്റി അടിച്ചു നടക്കണ കണ്ടാൽ..ഒരുതരം അജ്ഞാപനത്തോടെ അവളൂടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.അപ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചു.  അവർ രണ്ട് പേരും എവിടെക്കോ ഓടി മറഞ്ഞു.




സർ; ക്ലാസിൽ വന്നു  എന്തൊക്കെയോ  പറഞ്ഞു.  ഒന്നും മനസ്സിലായില്ല.  പിന്നെ കുറെ ഉപദേശങ്ങൾ‍.   എല്ലാംകേട്ടിരുന്നു. ഇടയക്കു ഇന്റെർവെൽ ടൈമിൽ പതിയെ പുറത്തേക്കു നടന്നു. അപ്പോള്‍ അതാ ഒരുത്തന്‍  'കൊടുങ്ങലുരുപ്പ!! ഗുരുവായൂര്‍ അമ്മെ!! ' എന്നൊക്കെ വിളിക്കുന്നു.  ഒപ്പം ഒരു പെൺകുട്ടിയോട് അവന്റെ കൈയില്‍ മോതിരം ഇട്ടുകൊടുക്കാന്‍..  യ്യോ ഇതെന്താ; ഇവിടെ നടക്കുന്നേ.. അവള്‍ വേഗം അകത്തേക്ക് കയറി  ഇരുന്നു.  അന്ന് നേരത്തേ  കോളേജ് വിട്ടു.  മാമന്‍ അവളെ നടത്തിച്ചു കൊണ്ടാണു കൊണ്ടുപോയത്.  ബസ്‌ കയറാനും മറ്റും അവള്‍ക്കു കാണിച്ചു കൊടുത്തു.  നാളെ മുതല്‍ അവള്‍ ഒറ്റയ്ക്ക് കയറണം.  ബസില്‍ കയറി മുന്‍പിലെ പെട്ടിപ്പുറത്തു  കൺസക്ഷൻക്കാര്‍ക്കുള്ള ഇരിപ്പിടത്തില്‍ മെല്ലേ ഇരുന്നു.  അടുത്ത ദിവസങ്ങളിലേക്കുള്ള പരീശീലനം പോലെ..

* * *
അവള്‍ക്കൊപ്പം പറന്നുയരാന്‍  ഒരുപാടു ശ്രമിച്ചു.. ആ മുഖം ഒന്നു കൂടി  കാണണമെന്നുണ്ട്.. പക്ഷേ പൂമരച്ചുവട്ടിൽ‍;  പോലെ അവള്‍ മുഖം തരാതെ ഇരുന്നു
.* * *



ദിവസങ്ങളോരോന്നായി  നീങ്ങവേ  കോണ്‍വെന്റ് സ്കൂള്‍  അന്തക്ഷീരത്തില്‍ നിന്നുമവള്‍  മിക്സെഡ്  ക്യാമ്പസ്‌ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്  അലിഞ്ഞു ചേര്‍ന്നു.  കൂട്ടുകാരികളുടെ കൂടെ ചേര്‍ന്ന്  ഒരുമിച്ചു ബസ്‌ കയറാന്‍ പോകും.   പിന്നീട് അവനവന്റെ  ബസില്‍ കയറിപിരിയും.  അന്ന്; ഒരു തിങ്കളാഴ്ച ദിവസം അവള്‍  പതിവുപോലെ ബസ്‌ സ്റ്റോപ്പിലേയ്ക്ക്  നടന്നു. ബസ്‌  പുറപ്പെടുമ്പോഴേ കയറാന്‍ പറ്റു. അതാണു അലിഖിത നിയമം.  ബസ്സു നോക്കി  നിന്നു കിളിയുടെ കടാക്ഷം ലഭിക്കാന്‍. അപ്പോഴാണ് ബസ്സിൽ  അവളുടെ ഏട്ടന്‍ അതായത് വെല്ല്യമ്മേടെ മോന്‍ ബാക്ക് സീറ്റിൽ  ഇരിക്കുന്നത് കണ്ടത്.  അപ്പോഴേക്കും കിളി എന്നാ മഹാത്മാവ്;  പടിവാതില്‍ തുറന്നു അകത്തേയ്ക്കു കയറാൻ അനുമതി നല്‍കി.  അങ്ങിനെ ഒരുവിധം ബസ്സ് ശകടത്തിൽ  കയറിപറ്റി; പെട്ടിപ്പുറത്തു ഇരുപ്പുറപ്പിച്ചു.  ഒരു മണിക്കൂര്‍ യാത്ര ആണ് വീട്ടിലേയ്ക്ക്. തിരിഞ്ഞു ഏട്ടനെ നോക്കിയപ്പോള്‍, പുള്ളി കണ്ണ് ഇറുക്കി കാണിക്കുന്നു.  യ്യോ!! ആരെങ്കിലും കണ്ടാല്‍ ഈശ്വരാ .. എട്ടനിതെന്തിന്റെ കേടാ??   അവള്‍ കണ്ണുരുട്ടി കാണിച്ചു.   മുന്‍പിലെ പെട്ടിപുറത്തു ഇരുന്നു കാണിക്കുന്നത്  മറ്റുള്ളവര്‍ കാണും എന്നാ വിചാരം അവള്‍ക്കുണ്ടായിരുന്നില്ല . കണ്ണുകള്‍ കൊണ്ടുള്ളവളുടെ സംസാരം ; വേറെ രണ്ടു കണ്ണുകള്‍ അവളെ വീക്ഷീക്കുന്നുണ്ടായിരുന്നു.    ഇടയ്ക്ക്; പെട്ടന്നാണവളാ കണ്ണുകള്‍ കണ്ടത്.  കാന്തശക്തിയുള്ള  കണ്ണുകള്‍.  പലപ്പോഴും രണ്ടുപേരുടെയും നോട്ടം തമ്മിൽ കൂട്ടിമുട്ടി.  കണ്ണുകൾക്ക്  ഇത്രേം ശക്തിയുണ്ടെന്നു  മനസ്സിലാക്കിയ ആ  നിമിഷം..  അവന്റെ കണ്ണുകളെ മറയ്ക്കാന്‍ കണ്ണടയുണ്ടായിരുന്നുവെങ്കിലും, അതൊന്നും  ആ നോട്ടത്തിനു തടസ്സം ആയിരുന്നില്ല ,  കാന്തശക്തി അവനിലേക്ക്‌ വലിച്ചെടുക്കുന്നപോലെ.  ഈശ്വര  എല്ലാവരും എന്നെ കാണുമല്ലോ   ഇവിടെ ഈ പെട്ടിപുറത്തു ഇരുന്നു അല്ലെ കണ്ണുകള്‍ കൊണ്ടുള്ള  കുസൃതികള്‍  ഒപ്പിച്ചത്  ,മറ്റുള്ളവര്‍  എന്ത് വിചാരിക്കുംമോ എന്തോ ? ഇനി ഇപ്പോള്‍  ഏട്ടന്‍ കണ്ടിരിക്കുംമോ   ? എന്നൊക്കെയവള്‍ മനസ്സില്‍ കരുതി ടെൻഷനടിച്ചിരുന്നു.   ഇടക്ക്  വഴിക്കുനിന്നുള്ള  ‘വ്യാസ‘ കോളേജിലെ കുട്ടികള്‍ കയറും.  അവരില്‍ പലരുമവളുടെ കൂട്ടുകാരികളായിരുന്നു.  ദേ ദിവ്യ മുന്പില്‍ !!  എന്നൊക്കെയവർ ആഹ്ലാദത്തോടെ അൽ‌പ്പം അമ്പരപ്പോടെ മൊഴിയും.  എന്നിട്ടവര്‍ കൈ കൊണ്ടും തിരിച്ചു;  അവള്‍ കണ്ണ് കൊണ്ട് തിരിച്ചവര്‍ക്ക്   മറുപടി കൊടുത്തു കൊണ്ടിരിക്കും.



അങ്ങിനെയിരിക്കേ ഒരു ദിവസം അവള്‍ രാവിലെ കോളേജ് കാമ്പസിലെത്തിയയുടനെ  ആൽ ചുവട്ടില്‍; ആ കണ്ണടക്കാരനെ  വീണ്ടും കാണാനിടയായി. ശെടാ!!  ഇവന്‍ എന്താ ഇവിടെ ? പേടിച്ചു  പോയിരുന്നു  അവൾ‍..!!

* * *
മരത്തിന്റെ  ഇടയിലേക്ക്  ചിറകു വിരിച്ചു മാറി ഇരുന്നു.  അതേയ് ഇപ്പോള്‍ കാണാമവവളൂടെ  മുഖം ശരിക്കും. വിയര്‍പ്പുതുള്ളികള്‍  കൊണ്ട് നിറഞ്ഞിരിക്കുന്നു.  തലോടാന്‍  ഇളം കാറ്റു മത്സരിക്കുന്നുണ്ടെങ്കിലും  അവള്‍ പരിഭ്രമത്തില്‍ തന്നെ ആയിരുന്നു..
* * *

ആലിന്‍ ചുവട്ടിലേക്ക്‌  മുഖം കൊടുക്കാതെ കൂട്ടുകാരി  സുജാതയോട് സംസാരിച്ചവള്‍ നടന്നു.  ശ്ശ്ശ്.. അതാ  പിന്നിൽ നിന്നാരോ വിളിക്കുന്ന പോലെയൊരു  ശബ്ദം.  തന്റെ നടത്തത്തിന്റെ വേഗത കൂട്ടി അവൾ നടന്നു. എന്നാല്‍ സുജാത തിരിഞ്ഞു നോക്കിക്കൊണ്ടെയിരുന്നു.  ഇയാളെ അല്ലാട്ടൊ..  മറ്റേയാളെ..  അവന്‍  പറഞ്ഞു ..  അത് പാതി കേട്ടതും; കേള്‍ക്കാത്ത പോലെ  ദിവ്യ ക്ലാസ്സിലേക്കോടി.  സുജാത പിന്നാലെ;   നീ എന്തിനാ ഓടിയേ ?  ആ പയ്യന്‍ നിന്നെ  വിളിച്ചിരുന്നു!!  നീ കേട്ടില്ലെ??  ഇല്ലെടാ..;  ഞാൻ ശ്രദ്ധിച്ചിരുന്നില്ല..  എന്നു പറഞ്ഞവൾ കാലടികൾ മുൻപോട്ട് വെച്ചു..

* * *
അപ്പോൾ; അസ്തമയ സുര്യനെ വെല്ലുംവിധം  അവളുടെ കവിളിണകളില്‍ ചുവപ്പ് രാശി  പടർന്നിരുന്നു.  ചില്ലകള്‍ക്ക്  ഇടയിലുടെ  അവളെ  കാണാന്‍ എന്തൊരു ഭംഗി ...ചിറകുവിരിച്ചു  ഏക്‌ ലട്കി കോ ദേഖാ തോ ഐസാ ലഗാ...!!  പാടുവാന്‍ തോന്നി..
* * *
അന്നവർക്കാദ്യ ഹൌർ ഹിന്ദി ആയിരുന്നു. അവര്‍ വേഗം ക്ലാസ്സിലേക്ക് നടന്നു.  ക്ലാസ്സില്‍ അവള്‍ക്കു മുന്പില്‍ ഇരുന്ന ജിഷ തിരിഞ്ഞിരുന്നു ചോദിച്ചു;  ഡോ; ഇന്ന് തന്നെ അനേഷിച്ചു  ഒരാളിവിടെ വന്നിരുന്നു. ‘എന്നെയോ??!!‘ അത്ഭുതപൂർവ്വം മുഖമുയർത്തി..  അതേയ്.. ജെ  ബാച്ചിൽ  പഠിക്കുന്ന നീണ്ട മുടിയുള്ള  സ്ലിം ആയ  നല്ല ഭംഗി ഉള്ള ദിവ്യ അറിയുമോ ? എന്നാണയാൾ ചോദിച്ചത്..!!‘യ്യോ.. ഇതാരാ വല്ല ചുള്ളൻസുമാണോ..!!‘ഹ്മം.. അതേയ്  ആരാണെന്നു ചോദിച്ചപ്പോൾ; പറഞ്ഞത് നിന്റെ കസിന്‍ ആണെന്നാണ്..  ‘പേരെന്താ കുസിന്റെ??‘  അവള്‍  ചോദിച്ചു.അയ്യോ മറന്നു.. പ്രകാശ്‌ എന്നോ പ്രസാദ് എന്നോ..  എന്തോ ആണ്..ഒരു  ‘പ്ര’ ആണ്..   ഒരു കണ്ണടയൊക്കെ വെച്ച പയ്യനാണ്.അവള്‍ക്കു വേഗം കാര്യം പിടി കിട്ടി. ഓഹോ  ഇത് അവന്‍ തന്നെ. വേഗം അവള്‍ തന്റെ പരിഭ്രമം  മാറ്റി പറഞ്ഞു.‘അതേയ് കസിന്‍ ആണ്.’ഉള്ളില്‍ വല്ലാത്തൊരു ദേഷ്യം ഉറഞ്ഞുകൂടിയിരുന്നു.  ആരാണാവോ; എന്തിനു വന്നു; എന്നൊക്കെയുള്ള ചോദ്യങ്ങൾ‍;  ഉത്തരമില്ലാതെ അവ അവളെ നോക്കി പരിഹസിച്ചു. വൈകീട്ട്  ബസ്‌ കയറാന്‍ സ്റ്റോപ്പിൽ നിൽക്കുമ്പോള്‍; അവള്‍ അറിയാതെ,  ആ അജ്ഞാതമാം കണ്ണുകളെ തിരഞ്ഞുപക്ഷേ  എന്താണാവോ; അന്ന് കണ്ടില്ല.  മനസ്സിന്റെ ഉള്ളിൽ വല്ലാത്തൊരു വിഷമം നിറയും പോലെ അവള്‍ക്കു തോന്നി.  രാത്രിയില്‍;കണ്ണുകള്‍ അവളെ തേടി വന്നു..  പലവട്ടം!! പുതപ്പു എടുത്തു ആസകലം മൂടിയിട്ടും അയാളൂടെ  കണ്ണുകളുടെ മാസ്മരികത അവളെ  വലം ചുറ്റിക്കൊണ്ടിരുന്നു !!




പിന്നീടുള്ള ദിവസങ്ങളിൽ ആ കണ്ണുകളെ തേടിയായി യാത്ര!!   പലപ്പോഴും;  ആ കണ്ണുകള്‍ ആരുടേതാവാമ്മെന്നു വെറുതേ തിരഞ്ഞുകൊണ്ടിരുന്നു. പീ ജീ  സെന്ററിലെ ഒരു കുട്ടിയാണെന്ന് ആണെന്ന് അവസാനം മനസ്സിലയി.  ബാക്കി ഒന്നുമില്ല ഒരു 'പ്ര 'മാത്രം.  അവന്‍ ഒരിക്കലും അവളുടെ അടുത്തേക്ക്  വന്നില്ല.  എന്നാല്‍ അവളുടെ കണ്ണുകളെ അവനില്‍ തന്നെ നിര്‍ത്തിയിടാന്‍ അവനു സാധിച്ചു.  കണ്ണുകള്‍ തമ്മില്‍ ഒരേ നിമിഷം കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന ഫീലിംഗ്..!! വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല..  മനസ്സിന്റെ ചെപ്പില്‍  ആരും അറിയാതെ ആ കണ്ണുകളും ‘പ്ര’ എന്ന ആദ്യാക്ഷരവും  അലിഞ്ഞിറങ്ങുകയായിരുന്നു.  പ്രണയമാണോ; അതോ വെറുമൊരു ആകർഷണമോ?? കുറെ നാളൂകൾക്കുശേഷം; അവനെ കാണാൻ കിട്ടാതെയായി.  ഇടയ്ക്കു  ഒരുനാള്‍ സ്റ്റഡി ലീവ്  സമയത്ത്  ഉമ്മറത്തെ ചാരുപടിയില്‍  ഇരുന്നു  വായിച്ചു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ 'കിണിം.കിണിം '  സൈക്കിള്‍ നാദം..!!   അവള്‍ തിരിഞ്ഞു നോക്കി.  അതവൻ തന്നെയല്ലേ !!  ആ കണ്ണുകള്‍ അവളെ തന്നെ പുണരുന്നപോലെ തോന്നി..  വന്നപോലെ തന്നെ അവന്‍ തിരിച്ചു പോയി. എന്താണ് സംഭവിച്ചത് ? അവള്‍ മുറ്റത്തേക്ക് ഓടിയിറങ്ങി.  അത്  അവന്‍ തന്നെ !! ആ കണ്ണുകള്‍ !! അവളുടെ പഠനം അപഹരിച്ചുകൊണ്ട്  വീണ്ടും പോയി.  ആരാണ്??  എവിടെ നിന്ന്??   എന്നൊന്നും അറിയാൻ കഴിയാതെ .. അവള്‍ നെടുവീർപ്പിട്ടു !! പിന്നിട് ഒരു തവണ കൂടി അവള്‍ അവനെ കണ്ടു യാത്രക്കിടയിൽ.  പലവട്ടം അവള്‍ പ്രതീക്ഷിച്ചിരുന്നു  ആ കണ്ണുകളോട് കൂട്ടുകൂടുവാൻ.. ഇടക്കിടെ കാതുകളില്‍ സൈക്കിളിന്റെ മണി നാദം മുഴങ്ങി.  പക്ഷേ  അവള്‍ അറിയുവാൻ കഴിഞ്ഞില്ല; അവനാരെന്ന്.. ആകാംക്ഷാപൂർവ്വമുള്ള തിരച്ചിലുകൾക്കൊടുവിൽ; തന്റെ കൂട്ടുകാരിയുടെ ചേട്ടന്റെ കൂട്ടുകാരന്‍ എന്നു മാത്രം അറിഞ്ഞു.  അവിടെയും അയാളൂടെ നാമമെന്തെന്ന് വെറും ‘പ്ര’യില്‍ ഒതുങ്ങി. അവളെ കുറിച്ച്..  പേര്; വീട്.. എല്ലാമവനുമറിയാമായിരുന്നു. എന്നാൽ അവന്‍ അറിയാതെ പോയത്;  അവളുടെ കണ്ണുകള്‍ എന്താണ് അവനോടു   പറയാൻ തുനിഞ്ഞത് എന്നാണ് !!  അറിയുമെങ്കിൽ‍..!!  എന്ത്യേ അവനവൾക്കു മുന്പില്‍ വന്നില്ല ??!!


* * *
കാന്തശക്തിയുള്ള കൺകളും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമായി  അവന്‍ ഒരുനാൾ അവളെ തേടി വരുമെന്നവളോർത്തുവോ??   ചിറകിന്റെ  ഇടയിലുടെ നോക്കിയപ്പോഴിപ്പോഴും കാണാനാകുന്നുണ്ട് അവളുടെ മുഖം.. നീണ്ടു വിടർന്ന കണ്ണുകള്‍!!  അതേയ്.. അതിപ്പോഴും എന്തോ പറയുന്നുണ്ടല്ല്ലോ..!!
* * *

കണങ്കാലില്‍ ചുംബിച്ചു കിടന്നിരുന്നൊരു പൂ എടുത്തവൾ മാറോടു ചേര്‍ത്തു പിടിച്ച്  മെല്ലെ മുകളിലേക്ക്  നോക്കി. ചുണ്ടുകളിൽ ഗദ്ഗദം വിമ്മിപ്പൊട്ടുന്നുവോ..!!

* * *
അവനെ പറ്റി പറയാനാണോ?  ക്ഷമയില്ലാതെ  ചിറകുകൾ  ഉറക്കെ  കുടഞ്ഞ്;  അവള്‍ക് അരികിലേയ്ക്ക് പറന്ന്ചെന്ന ആ നിമിഷം.. ഞെട്ടിത്തിരിഞ്ഞു  നോക്കിയവൾ; നൊടിയിടെപിൻതിരിഞ്ഞു ഓടി; എങ്ങോട്ടോ.. ഓര്‍മയുടെ ഇടനാഴിയില്‍ നിന്നും.. എന്നെന്നേയ്ക്കുമായി..ചിറകു  കുഴയുന്നപോലെ..  കഷ്ടം അവളിൽ അയവിറക്കിയിരുന്ന ഓര്‍മ്മകളെ അടർത്തിയല്ലോ.. ചിറക് ആഞ്ഞമര്‍ത്തി അടിച്ചു തൊട്ടടുത്ത കൊമ്പിൽ‍..!!എന്തായിരിക്കും അവള്‍ പറയാന്‍ വന്നത് ??  അവനെ കുറിച്ച് അറിഞ്ഞിരിക്കുമോ ??  അവര്‍ കണ്ടുമുട്ടിയിരിക്കുമോ??അജ്ഞാതമായ നൂറുകുട്ടം ചോദ്യങ്ങൾ ഒരുമിച്ചൊന്നായി മനസ്സിലേക്കുയർന്നു വന്നു കൊണ്ടിരുന്നു.. പക്ഷേ; എല്ലാം ചിറകടിയുടെ ഒച്ചയില്‍  മാഞ്ഞു പോയി..!!                                               
 * * *